സൗത്താംപ്ടൺ: അഫ്ഗാനിസ്ഥാനൊരുക്കിയ സ്‌പിൻ കെണിക്ക് പേസിന്റെ ചടുലതകൊണ്ട് ഇന്ത്യൻ മറുപടി. ലോകകപ്പിൽ ഇന്നലെ നടന്ന ആവേശ്വോജ്ജലമായ മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ 11 റൺസിന് കീഴടക്കി.
ആദ്യം ബാറ്ര് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. മറുപടിക്കിറങ്ങിയ അഫ്ഗാനിസ്ഥാൻ 49.5 ഓവറിൽ 213 റൺസിന് ആൾഔട്ടാവുകയായിരുന്നു. അവസാന ഓവറിൽ ഹാട്രിക്കുമായി നിറഞ്ഞാടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയുടെ മിന്നും താരമായത്.
ഷമിയെറിഞ്ഞ അവസാന ഓവറിൽ 16 റൺസാണ് അഫ്ഗാന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യപന്തിൽ നബി ഫോറടിച്ചതോടെ ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂടി. അടുത്ത പന്തിൽ റൺസില്ല. മൂന്നാം പന്തിൽ ബൗണ്ടിറി നേടാനുള്ള നബിയുടെ ശ്രമം ലോംഗ് ഓണിൽ പാണ്ഡ്യയുടെ കൈയിൽ അവസാനിക്കുന്നു. അടുത്ത പന്തിൽ അഫ്‌ത്താബ് ആലം ക്ലീൻബൗൾഡ്. തൊട്ടടുത്ത പന്തിൽ ലാസ്റ്റ്മാൻ മുജീബിനെയും ക്ലീൻബൗൾഡാക്കി ഹാട്രിക്ക് നേടി ഷമി ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. 49-ാമത്തെ ഓവറിൽ 5 റൺസ് മാത്രം വഴങ്ങിയ ബുംറയും അഫ്ഗാനെ സമ്മർദ്ദത്തിലാക്കാൻ പ്രധാനപങ്കുവഹിച്ചു. ഇന്ത്യയ്ക്കായി ഷമി നാലും ബുംറ, ചഹാൽ, പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഫ്ഗാനായി മുഹമ്മദ് നബി (55 പന്തിൽ 52, 4 ഫോർ, 1സിക്സ്) അർദ്ധ സെഞ്ച്വറി നേടി. റഹ്മത്ത് ഷാ (36), ഗുൽബദിൻ നയിബ് (27) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
അഫ്ഗാന്റെ സ്പിന്നാക്രമണത്തിന് മുന്നിൽ ചൂളിപ്പോയ ഇന്ത്യയെ നായകൻ വിരാട് കൊഹ്‌ലിയുടെയും (67), കേദാർ ജാദവിന്റെയും (52) അർദ്ധ സെഞ്ച്വറികളാണ് 224ൽ എത്തിച്ചത്.
നേരത്തേ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏറെ ശ്രദ്ധയോടെയാണ് ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മയും കെ.എൽ. രാഹുലും ബാറ്രിംഗ് തുടങ്ങിയത്. മുജീബ് ഉർ റഹ്മാനെക്കൊണ്ട് സാധാരണപോലെ ബൗളിംഗ് ഓപ്പൺ ചെയ്യിച്ച ഗുൽബദീൻ നിയിബ് സ്പിൻ കെണിയൊരുക്കി ഇന്ത്യയെ വരിഞ്ഞുമുറുക്കി. അഞ്ച് വിക്കറ്റുകളാണ് അഫ്ഗാന്റെ സ്പിന്നർമാർ വീഴ്ത്തിയത്.
മികച്ച ഫോമിലുള്ള രോഹിത് ശർമ്മയുടെ വിക്കറ്രാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. അഞ്ചാമത്തെ ഓവറിലെ രണ്ടാം പന്തിൽ മുജീബ് രോഹിതിനെ ക്ലീൻബൗൾഡാക്കുകയായിരുന്നു. 10 പന്ത് നേരിട്ട രോഹിതിന് ഒരു റൺസ് മാത്രമാണ് നേടാനായത്. വെറും 7 റൺസ് മാത്രമാണ് അപ്പോൾ ഇന്ത്യൻ സ്കോർബോർഡിൽ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് ക്രീസിലെത്തിയ കൊഹ്‌ലിയും രാഹുലും ചേർന്ന് സാവധാനം ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. എന്നാൽ ടീം സ്കോർ 64ൽ വച്ച് 15മത്തെ ഓവറിലെ രണ്ടാം പന്തിൽ മുഹമ്മദ് നബിക്കെതിരെ അനാവശ്യഷോട്ടിന് ശ്രമിച്ച് രാഹുൽ പുറത്തായത് ഇന്ത്യയെ പ്രതിസന്ധിയിലാക്കി. റിവേഴ്സ്വീപിന് ശ്രമിച്ച രാഹുലിനെ ഷോർട്ട് തേഡ്മാനിൽ ഹസ്രത്തുള്ള സസായി കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. 53 പന്ത് നേരിട്ട രാഹുൽ 2 ഫോറുൾപ്പെടെ 30 റൺസെടുത്തു. നാലാമനായെത്തിയ വിജയ് ശങ്കർ കെഹ്‌ലിക്ക് പിന്തുണയുമായി ഉറച്ച് നിന്നതോടെ ഇന്ത്യൻ സ്കോറിംഗിന് ജീവൻ വച്ചു. സിംഗിളുകളും ഇടയ്ക്ക് ബൗണ്ടറികളുമായി ഈ കൂട്ടുകെട്ട് ഇന്ത്യയെ നൂറ് കടത്തി. ടീം സ്കോർ 122ൽ വച്ച് റഹ്മത്ത് ഷാ രാഹുലിനെ വിക്കറ്രിന് മുന്നിൽ കുടുക്കി കൂട്ട്കെട്ട് പൊളിക്കുകയായിരുന്നു. 41 പന്ത് നേരിട്ട വിജയ് രണ്ട് ഫോറുൾപ്പെടെ 29 റൺസ് നേടി. ഇരുവരും നാലാം വിക്കറ്രിൽ 58റൺസ് കൂട്ടിച്ചേർത്തു. അർദ്ധ സെഞ്ച്വറിയും കടന്നു മികച്ച രീതിയിൽ ബാറ്ര് ചെയ്ത് വരികയായിരുന്ന കൊഹ്‌ലിയെ മുഹമ്മദ് നബി റഹ്മത്ത് ഷായുടെ കൈയിൽ ഒതുക്കിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. 63 പന്ത് നേരിട്ട കൊഹ്‌ലി 5 ഫോറുൾപ്പെടെ 67 റൺസെടുത്തു. തുടർന്ന് കേദാർ ജാദവും ധോണിയും അല്പനേരം പിടിച്ചു നിന്നു. ഇരുവരും വിക്കറ്ര് നഷ്ടപ്പെടാതിരിക്കാൻ അമിത ശ്രദ്ധയോടെ കളിച്ചതോടെ റൺറേറ്ര് വീണ്ടും താണു. റൺറേറ്ര് ഉയർത്താനുള്ള ശ്രമത്തിനിടെ റഷിദ് ഖാനെ ക്രീസിൽ നിന്ന് ഇറങ്ങിയടിക്കാൻ ശ്രമിച്ച ധോണിയെ അഫ്ഗാൻ വിക്കറ്ര് കീപ്പർ ഇക്രാം അലിഖിൽ സ്‌റ്രമ്പ് ചെയ്ത് പുറത്താക്കി. ആറാം വിക്കറ്റിൽ ഇരുവരും 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 52 പന്ത് നേരിട്ട് ധോണി 28 റൺസാണ് നേടിയത്. 3 ഫോറും അടിച്ചു. വമ്പനടിക്കാരനായ ഹാർദ്ദിക് പാണ്ഡ്യയ്ക്കും (9) ശോഭിക്കാനായില്ല. അഫ്‌ത്താബ് ആലത്തിന്റെ പന്തിൽ പാണ്ഡ്യയെ അലിഖിൽ പിടികൂടുകയായിരുന്നു. മൊഹമ്മദ് ഷമിയെ അവസാന ഓവറിലെ മൂന്നാം പന്തിൽ (1) ഗുൽബദീൻ ക്ലീൻബൗൾഡാക്കി. അർദ്ധ സെഞ്ച്വറി നേടിയ കേദാർ ജാദവിനെ അഞ്ചാം പന്തിൽ പകരക്കാരൻ ഫീൽഡർ നൂർ അലി സദ്രനും പിടികൂടി. 68 പന്തിൽ 3 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് ജാദവിന്റെ ഇന്നിംഗ്സ്. കുൽദീപ് ജാദവ് (1), ജസ്പ്രീത് ബുംറ (1) എന്നിവർ പുറത്താകാതെ നിന്നു.
സ്കോർ ബോർഡ്
ഇന്ത്യ ബാറ്രിംഗ്: രാഹുൽ സി ഹസ്രത്തുൾ സസായി ബി നബി 30, രോഹിത് ബി മുജീബ് 1, കൊഹ്‌ലി സി റഹ്മത്ത് ഷാ ബി നബി 67, വിജയ് എൽബി റഹ്മത്ത് ഷാ 29, ധോണി സ്റ്രമ്പ്‌ഡ് അലിഖിൽ ബി റഷിദ് 28, കേദാർ സി നൂർ അലി ബി ഗുൽബദീൻ 52, ഹാർദ്ദിക് സി അലിഖിൽ ബി അഫ്‌ത്താബ് 7, ഷമി ബി ഗുൽബദിൻ 1, കുൽദീപ് നോട്ടൗട്ട്1, ബുംറ നോട്ടൗട്ട്1. എക്സ്ട്രാസ് 7. ആകെ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ്.
വിക്കറ്ര് വീഴ്ച: 1-7, 2-64, 3-122 , 4-135, 5-192, 6-217, 7-222, 8-223.
ബൗളിംഗ്: മുജീബ് 10-0-26-1, അഫ്‌ത്താബ് 7-1-54-1, ഗുൽബദിൻ 9-0-51-2, നബി 9-0-33-2, റഷിദ് 10-0-38-1, റഹ്മത്ത് 5-0-22-1.
50 -ാം വിജയം
ലോകകപ്പിൽ ഇന്ത്യയുടെ അമ്പതാം വിജയമാണിത്.ലോകകപ്പിൽ 50 വിജയങ്ങൾ തികയ്ക്കുന്ന മൂന്നാമത്തെ ടീമാണ് ഇന്ത്യ. ആസ്ട്രേലിയയും (67), ന്യൂസിലൻഡുമാണ് (52) ലോകകപ്പിൽ അമ്പത് വിജയങ്ങൾ തികച്ച മറ്റ് ടീമുകൾ.
40/4
9.5 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 40 റൺസ് വഴങ്ങിയാണ് ഷമി 4 വിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദ് നബി,അഫ്‌ത്താബ് ആലം,മുജീബ് എന്നിവരാണ് ഷമിയുടെ ഹാട്രിക്ക് ഇരകൾ.
ഏകദിന ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ഷമി. 1987ലെ ലോകപ്പിൽ ചേതൻ ശർമ്മ ന്യൂസിലൻഡിനെതിരെ ഹാട്രിക്ക് നേടിയിട്ടുണ്ട്.
10 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 39 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് മാൻ ഒഫ് ദ മാച്ച്.