റോത്തക്ക്: ജീവപര്യന്തം ജയിൽ ശിക്ഷ അനുഭവിക്കുന്ന ആൾദൈവം ഗുർമീത് റാം റഹിം കൃഷി നോക്കി നടത്തുന്നതിന് പരോൾ വേണമെന്ന് ആവശ്യപ്പെട്ടു. രണ്ട് പീഡന കേസുകളിലും മാദ്ധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും ജയിൽശിക്ഷ അനുഭവിക്കുന്ന ഗുർമീത് റോത്തക്കിലെ ജയിലിലാണ് ഉള്ളത്. ഹരിയാനയിലെ സിർസയിലെ തന്റെ സ്ഥലത്ത് കൃഷി ഇറക്കാൻ പരോൾ അനുവദിക്കണമെന്നാണ് ഗുർമീതിന്റെ ആവശ്യം. 42 ദിവസത്തെ പരോളാണ് ഗുർമീത് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗുർമീതിന് പരോൾ നൽകുന്നതുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ട് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കി. അതേസമയം ഗുർമിതിനെ പുറത്തിറക്കുന്നത് അനുചിതമാണോയെന്നെ കാര്യത്തിൽ ജില്ലാ ഭരണകൂടം റിപ്പോർട്ട് തേടി. ഗുർമീതിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ രേഖകൾ റവന്യു ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷം തടവാണ് ഗുർമീത് അനുഭവിക്കുന്നത്. കൂടാതെ മാദ്ധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിൽ ഗു ജീവപര്യന്തം തടവും കോടതി വിധിച്ചിരുന്നു.