പാട്ന∙ ബീഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് 108 കുട്ടികൾ മരണമടഞ്ഞ മുസാഫർപുരിലെ സർക്കാർ വക ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ (എസ്.കെ.എം.സി.എച്ച്) പരിസരത്ത് നിന്ന് തലയോട്ടികളും അസ്ഥികൂടങ്ങളും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം പുറന്തള്ളപ്പെട്ട അവശിഷ്ടങ്ങളാണ് ഇവയെന്നാണ് കരുതുന്നത്. സംഭവം വിവാദമായ സാഹചര്യത്തിൽ വിശദ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്.
മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റുമോർട്ടം ഡിപ്പാർട്ട്മെന്റ് കൃത്യമായി നീക്കം ചെയ്യണമായിരുന്നുവെന്നും മാനുഷിക സമീപനം ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടിയിരുന്നുവെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് എസ്.കെ ഷാഹി പറഞ്ഞു. പോസ്റ്റുമോർട്ടം ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പലുമായി ഇക്കാര്യം സംസാരിക്കുമെന്നും അന്വേഷണം നടത്താൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രി പരിസരത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. അതേസമയം, ഏറ്റെടുക്കാൻ ആളില്ലാത്ത മൃതശരീരങ്ങൾ ആശുപത്രിക്ക് പിന്നിൽ ദഹിപ്പിച്ചിരുന്നതായി അന്വേഷണസംഘം അറിയിച്ചു.
ഇതുവരെ മരിച്ചത് 149 കുരുന്നുകൾ
ബീഹാറിൽ ഇതുവരെ 149 കുട്ടികളാണ് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ 16 ജില്ലകളിലായി 600 ഓളം കുട്ടികൾക്ക് ഇതുവരെ രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. ഇതിൽ കൂടുതലും മുസാഫർപുർ ജില്ലയിൽ നിന്നാണ്. മുസാഫർപുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ്, കേജ്‌രിവാൾ ആശുപത്രി എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികളും ചികിത്സയിലുള്ളത്. വെള്ളിയാഴ്ച ഏഴ് കുട്ടികൾ ഈ ആശുപത്രികളിൽ മരിച്ചിരുന്നു. ഇന്നലെ മാത്രം മരിച്ചത് 11കുട്ടികളാണ്.