four-prisoners

നീമച്ച: ജയിൽ വാതിൽ അറുത്തുമാറ്റി കൂറ്റൻ മതിലും ചാടിക്കടന്ന് നാല് തടവുകാർ രക്ഷപ്പെട്ടു. മദ്ധ്യപ്രദേശിലെ നീമച്ചിലെ കനവാതി സബ്ജയിലിലാണ് സംഭവം. കൊലപാതകം, മാനഭംഗം, ലഹരിമരുന്ന് കടത്ത് എന്നീ കുറ്റങ്ങൾക്കു വിചാരണ നേരിടുന്ന കൊടുംക്രിമിനലുകളാണു തടവു ചാടിയത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇവർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.


സെല്ലിന്റെ ഇരുമ്പു വാതിൽ അറുത്തുമാറ്റി 22അടി ഉയരമുള്ള മതിലിൽ കയറുപയോഗിച്ച് തൂങ്ങിക്കയറിയാണ് ഇവർ കടന്നു കളഞ്ഞത്. ഇവരിൽ രണ്ടു പേർ മദ്ധ്യപ്രദേശ് സ്വദേശികളും രണ്ടു പേർ രാജസ്ഥാൻ സ്വദേശികളുമാണ്. ലഹരിക്കടത്തിന് വിചാരണ നേരിടുന്ന നർ സിംഗ്, മാനഭംഗത്തിന് ശിക്ഷ അനുഭവിക്കുന്ന ദുബ് ലാൽ, കൊലപാതകക്കേസിൽ പ്രതികളായ പങ്കജ് മൊംഗിയ, ലേഖാ റാം എന്നിവരാണു രക്ഷപ്പെട്ടവർ.

ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികവും അധികൃതർ പ്രഖ്യാപിച്ചു.അടുത്തിടെ തടവുകാരെ സന്ദർശിക്കാൻ വന്നവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രാജസ്ഥാൻ അതിർത്തിയിലും അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നുണ്ട്.