news

1. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയുടെ മൊഴി രേഖപ്പെടുത്തും. സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെയും മൊഴി എടുക്കുമെന്ന് പൊലീസ്. പൊലീസിന്റെ നീക്കം, സാജന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തില്‍. നിലവില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്. ആത്മഹത്യ പ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.
2. കേസ് അന്വേഷണത്തിന്റെ ചുമതല ഡിവൈ.എസ്.പി കൃഷ്ണദാസിന് കൈമാറിക്കൊണ്ട് ഇന്നലെയാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. അതേസമയം, സാജന്‍ സി.പി.എം വിഭാഗീയതയുടെ ഇരയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയെ രക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. സംഭവത്തിലെ യഥാര്‍ഥ കുറ്റവാളി ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയാണ്. ശ്യാമളക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണം.
3. നഗരസഭ അധ്യക്ഷയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണം എന്നും സംഭവം ഐ.ജി തലത്തില്‍ അന്വേഷിക്കണമെന്നും പ്രതികരണം. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ഇന്ന് സാജന്റെ വീട് സന്ദര്‍ശിച്ചിരുന്നു. 15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനം നൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്.
4. പാലായില്‍ നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ ആകില്ലെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവനയ്ക്ക് എതിരെ ജോസ് കെ. മാണി. ചിഹ്നം ആര്‍ക്ക് നല്‍കണം എന്നത് തിരഞ്ഞെടുപ്പ് കമ്മിഷനാണ് തീരുമാനിക്കുന്നത്. രണ്ടില ചിഹ്നം നല്‍കേണ്ടത് ഏതെങ്കിലും ഒരു വ്യക്തിയല്ലെന്നും ജോസ് കെ. മാണി മാദ്ധ്യമങ്ങളോട് പറഞ്ഞു.


5. കേരള കോണ്‍ഗ്രസിലെ നിലവിലെ സംഭവ വികാസങ്ങളില്‍ പ്രശ്ന പരിഹാരത്തിനായി യു.ഡി.എഫ് ഇതുവരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ സമവായത്തിന് തയാറാണ്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്തു കഴിഞ്ഞു എന്നും ജോസ് കെ. മാണി വ്യക്തമാക്കി.
6. അതേസമയം, ജോസ്.കെ മാണിയുമായി നാളെ ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്റ്റേ ഉത്തരവ് മാറ്റുന്നതിന് കോടതിയെ സമീപിക്കും. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കുന്നതിനാണ് ശ്രമമെന്നും പ്രതികരണം.
7. ബിനോയി കോടിയേരിക്ക് എതിരെ തെളിവായി ബീഹാര്‍ സ്വദേശിനിയായ യുവതിയുടെ പാസ്‌പോര്‍ട്ട്. പാസ്‌പോര്‍ട്ടിലെ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍. 2014ല്‍ പുതുക്കിയ പാസപോര്‍ട്ടിലാണ് ബിനോയിയുടെ പേരുള്ളത്. ഈ തെളിവുകൂടി ഹാജരാക്കിയതോടെ പൊലീസിന് മേല്‍ പരാതിക്കാരി സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. വിവാഹിതന്‍ ആണെന്ന വിവരം മറച്ച് വച്ചാണ് ബിനോയ് തനിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും പീഡിപ്പിക്കുകയും ചെയ്തത്. ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകന്‍ തനിക്കുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു
8. പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബയ് ദിന്‍ഡോഷി സെഷന്‍സ് കോടതി നാളെ വിധി പറയും. യുവതിയുടെ മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്തു ജാമ്യം അനുവദിക്കണം എന്നാണ് ബിനോയിയുടെ ആവശ്യം. എന്നാല്‍ പ്രതിയുടെ സാമൂഹിക സ്വാധീനം കണക്കിലെടുത്തു ജാമ്യം നല്‍ക്കരുത് എന്നാണ് പൊലീസിന്റെ വാദം. ജാമ്യാപേക്ഷയില്‍ വിധി വരുന്നവരെ അറസ്റ്റ് കോടതി തടയാത്തതിനാല്‍ ബിനോയ് കോടിയേരിയ്ക്ക് ആയുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്
9. വിദേശത്തേക്ക് കടക്കാന്‍ സാധ്യത ഉള്ളതിനാല്‍ ബിനോയ്ക്ക് എതിരെ മുംബയ് പൊലീസ് ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. കേരളത്തില്‍ ഉള്ള മുംബയ് പൊലീസ് സംഘം യുവതിയുടെ മൊഴിയിലുള്ള കേരളത്തിലെ സ്ഥലങ്ങളില്‍ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമേ പൊലീസ് മറ്റ് നിയമ നടപടികളിലേക്ക് കടക്കൂ.
10. കര്‍ഷകരെടുത്ത കാര്‍ഷിക കാര്‍ഷികേതര വായ്പകളില്‍ ജപ്തി ഉണ്ടാകും എന്നറിയിച്ച് ബാങ്കേഴ്സ് സമിതി. വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിക്ക് വിലക്കില്ലെന്ന് ബാങ്കേഴ്സ് സമിതിയുടെ പരസ്യം. മാര്‍ച്ച് 31ന് അവസാനിച്ച മൊറട്ടോറിയത്തിന്റെ കാലാവധി റിസര്‍വ് ബാങ്ക് നീട്ടാത്ത സാഹചര്യത്തില്‍ ആണ് പരസ്യം. ജപ്തി നടപടിയുമായി മുന്നോട്ട് പോകാന്‍ ആര്‍.ബി.ഐ അംഗീകാരം ഉണ്ടെന്നും ബാങ്കേഴ്സ് സമിതി . ബാങ്കേഴ്സ് സമിതി നിലപാട് അറിയിക്കുന്നത് മുഖ്യമന്ത്രി വിളിച്ച യോഗം മറ്റന്നാള്‍ നടക്കാനിരിക്കെ.
11. ജപ്തി നടപടി ഒരു തരത്തിലും അനുവദിക്കില്ല എന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. കാര്‍ഷിക കാര്‍ഷികേതര വായ്പകളുടെ മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത് മെയ് 29ന്. ജൂലൈ 31 വരെ മൊറട്ടോറിയം ആനുകൂല്യം ഉണ്ടെന്ന് ബാങ്കേഴ്സ് സമിതി . പ്രളയ ബാധിതര്‍ക്ക് മാനദണ്ഡ പ്രകാരമുള്ള ആനുകൂല്യം ലഭ്യമാക്കും എന്നും എസ്.എല്‍.ബി.സി വ്യക്തമാക്കി.
12. അതേസമയം, ബാങ്കേഴ്സ് സമിതിയെ വിമര്‍ശിച്ച് ധനമന്ത്രി ഐസക്ക് തോമസ്. ബാങ്കേഴ്സ് സമിതിയുടേത് ഇരട്ടത്താപ്പെന്ന് പ്രതികരണം. കോര്‍പ്പറേറ്റുകളുടെ 5 ലക്ഷം കോടി രൂപ എഴുതി തള്ളിയവരാണ് ബാങ്കേഴ്സ് സമിതി. സര്‍ക്കാര്‍, നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ബാങ്കുകളുമായി ചര്‍ച്ച നടത്തും. കൃഷിഭൂമി ആയി വയലുകള്‍ മാത്രമേ അംഗീകരിക്കൂ എന്ന നിലപാടും ശരിയല്ല. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി കാണുമെന്നും തോമസ് ഐസക്ക്.