1. കേരള കോണ്‍ഗ്രസിലെ തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. ജോസ് കെ മാണിക്കെതിരെ വീണ്ടും പി.ജെ ജോസഫ്. ജോസ് കെ മാണിയുടെ ചെയര്‍മാന്‍ സ്ഥാനം വെന്റലേറ്ററിലെന്ന് പി.ജെ ജോസഫ്. ജോസ് കെ മാണി വിഭാഗം സംസ്ഥാന കമ്മിറ്റി വിളിച്ചത് ആള്‍മാറാട്ടം നടത്തി. ചെയര്‍മാന്‍ സ്ഥാനം വിട്ട് കൊടുക്കില്ലെന്ന നിലപാട് സമവായത്തിന് തയ്യാറല്ലെന്നാണ് വ്യക്തമാക്കുന്നതെന്നും ജോസഫ്.
2. ജോസ്.കെ മാണിക്ക് എതിരെ വിമര്‍ശനവുമായി ജോസഫ് രംഗത്ത് എത്തിയത് തര്‍ക്കം പരിഹരിക്കാന്‍ യു.ഡി.എഫ് ശ്രമം ശക്തമാക്കുന്നതിനിടെ. ജോസ്.കെ മാണിയുമായി നാളെ ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്റ്റേ ഉത്തരവ് മാറ്റുന്നതിന് കോടതിയെ സമീപിക്കും. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കുന്നതിനാണ് ശ്രമമെന്നും പ്രതികരണം.
3. പാലായില്‍ നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ആര്‍ക്ക് നല്‍കണം എന്നത് തിരഞ്ഞെടുപ്പ് കമ്മിഷനാണ് തീരുമാനിക്കുന്നത് എന്ന് ജോസ്.കെ മാണി നേരത്തെ പ്രതികരിച്ചിരുന്നു. രണ്ടില ചിഹ്നം നല്‍കേണ്ടത് ഏതെങ്കിലും ഒരു വ്യക്തിയല്ലെന്നും പി.ജെ ജോസഫിന് എതിരെ ജോസ് കെ. മാണി. കേരള കോണ്‍ഗ്രസിലെ നിലവിലെ സംഭവ വികാസങ്ങളില്‍ പ്രശ്ന പരിഹാരത്തിനായി യു.ഡി.എഫ് ഇതുവരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ സമവായത്തിന് തയാറാണ്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്തു കഴിഞ്ഞു എന്നും ജോസ് കെ. മാണി വ്യക്തമാക്കി.
4. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് കുരുക്ക് മുറുകുന്നു. ബിനോയിയ്ക്ക് എതിരെ തെളിവായി ബീഹാര്‍ സ്വദേശിനിയായ യുവതിയുടെ പാസ്‌പോര്‍ട്ട്. പാസ്‌പോര്‍ട്ടിലെ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍. 2014ല്‍ പുതുക്കിയ പാസപോര്‍ട്ടിലാണ് ബിനോയിയുടെ പേരുള്ളത്. ഈ തെളിവുകൂടി ഹാജരാക്കിയതോടെ പൊലീസിന് മേല്‍ പരാതിക്കാരി സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. വിവാഹിതന്‍ ആണെന്ന വിവരം മറച്ച് വച്ചാണ് ബിനോയ് തനിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും പീഡിപ്പിക്കുകയും ചെയ്തത്. ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകന്‍ തനിക്കുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു
5. പീഡന പരാതിയില്‍ ബിനോയ്ക്ക് എതിരെ യുവതി കൂടുതല്‍ രേഖകളും പുറത്ത് വിട്ടിരുന്നു. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് ലക്ഷങ്ങള്‍ അയച്ചതിന്റെ രേഖകള്‍ കുടുംബം പുറത്ത് വിട്ടു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അന്ധേരി വെസ്റ്റ് ശാഖയിലെ യുവതിയുടെ അക്കൗണ്ടിലേക്ക് പല തവണയായി ലക്ഷങ്ങള്‍ കൈമാറി. നാല് ലക്ഷം, ഒരു ലക്ഷം, അമ്പതിനായിരം എന്നിങ്ങനെ പല തവണകളായി ബിനോയ് പണം അയച്ചതായി രേഖകള്‍. പൊലീസിന് കൈമാറിയ രേഖയാണ് ഇപ്പോള്‍ യുവതിയുടെ കുടുംബം പുറത്ത് വിട്ടത്
6. അതേസമയം, പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബയ് ദിന്‍ഡോഷി സെഷന്‍സ് കോടതി നാളെ വിധി പറയും. യുവതിയുടെ മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്തു ജാമ്യം അനുവദിക്കണം എന്നാണ് ബിനോയിയുടെ ആവശ്യം. എന്നാല്‍ പ്രതിയുടെ സാമൂഹിക സ്വാധീനം കണക്കിലെടുത്തു ജാമ്യം നല്‍ക്കരുത് എന്നാണ് പൊലീസിന്റെ വാദം. ജാമ്യാപേക്ഷയില്‍ വിധി വരുന്നവരെ അറസ്റ്റ് കോടതി തടയാത്തതിനാല്‍ ബിനോയ് കോടിയേരിയ്ക്ക് ആയുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്
7. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയുടെ മൊഴി രേഖപ്പെടുത്തും. സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെയും മൊഴി എടുക്കുമെന്ന് പൊലീസ്. പൊലീസിന്റെ നീക്കം, സാജന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തില്‍. നിലവില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്. ആത്മഹത്യ പ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.
8. കേസ് അന്വേഷണത്തിന്റെ ചുമതല ഡിവൈ.എസ്.പി കൃഷ്ണദാസിന് കൈമാറിക്കൊണ്ട് ഇന്നലെയാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. അതേസമയം, സാജന്‍ സി.പി.എം വിഭാഗീയതയുടെ ഇരയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയെ രക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. സംഭവത്തിലെ യഥാര്‍ഥ കുറ്റവാളി ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയാണ്. ശ്യാമളക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണം.
9. നഗരസഭ അധ്യക്ഷയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണം എന്നും സംഭവം ഐ.ജി തലത്തില്‍ അന്വേഷിക്കണമെന്നും പ്രതികരണം. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ഇന്ന് സാജന്റെ വീട് സന്ദര്‍ശിച്ചിരുന്നു. 15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനം നൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്.
10. ബിഹാറിലെ മുസാഫിര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 129 ആയി. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ 109ഉം കെജ്രിവാള്‍ ഹോസ്പിറ്റലില്‍ ഇരുപതും കുട്ടികളാണ് ഇതുവരെ മരിച്ചത്. അതിനിടെ, മസ്തിഷ്‌ക ജ്വരം ബാധിച്ച് ഏറ്റവുമധികം കുട്ടികള്‍ മരിച്ച ശ്രീകൃഷ്ണ കോളേജിലെ മുതിര്‍ന്ന റെസിഡന്റ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
11. നടപടി, ജോലിയില്‍ വീഴ്ച കാട്ടിയെന്ന് ചൂണ്ടിക്കാട്ടി. രോഗം തുടക്കത്തിലെ മനസിലാക്കിയില്ലെന്നും ബോധവത്ക്കരണമോ ചികിത്സയോ ആവശ്യമായ സൗകര്യമോ നല്‍കുന്നില്ലെന്നും ആരോപിച്ചുള്ള രോഗികളുടെ ബന്ധുക്കളുടെ പ്രതിഷേധവും തുടരുകയാണ്