rape-allegation

മുംബയ്: ബിനോയ് കോടിയേരിക്കെതിരെ പീഡനപരാതി നൽകിയ യുവതിയുമായി കോടിയേരിയുടെ കുടുംബം നേരിട്ട് ചർച്ചകൾ നടത്തിയതായി വെളിപ്പെടുത്തൽ. മുംബയിൽ അഭിഭാഷകനായ കെ.പി ശ്രീജിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരാതിക്കാരിയായ യുവതിയുമായി കോടിയേരിയുടെ കുടുംബം ചർച്ചകൾ നടത്തിയത് തന്റെ സാന്നിധ്യത്തിലായിരുന്നെന്ന് ശ്രീജിത്ത് വ്യക്തമാക്കി. ഒരു പ്രമുഖ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബയിലെ തന്റെ ഓ‌ഫീസിൽവച്ചാണെന്നും,​ ഈ വിഷയം നേരത്തെ അറിയില്ലെന്ന് പറ‌ഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യസ്ഥ ചർച്ചയ്ക്കുശേഷം താൻ കോടിയേരിയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു. എന്നാൽ,​ മകൻ പറയുന്നതാണ് ശരിയെന്ന് അദ്ദേഹം വിശ്വസിച്ചു. വിഷയത്തിന്റെ ഗൗരവം കോടിയേരിയോട് പറഞ്ഞുവെന്നും എന്നാൽ, ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്നും കെ പി ശ്രീജിത്ത് പറഞ്ഞു. യുവതിയുടേത് ബ്ലാക്ക് മെയിൽ കേസാണെന്നും വാസ്തവമെന്താണെന്ന് അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് ബിഹാർ സ്വദേശിനി ആദ്യമായി ബിനോയ് കോടിയേരിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചത്. ഇതിനു ശേഷമാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ യുവതിയുമായി ഒത്തുതീർപ്പ് ചർചയ്ക്ക് മുംബയിലെത്തിയിരുന്നു.

ഏപ്രിൽ 18നാണ് വിനോദിനി യുവതിയെ കാണാൻ എത്തിയത്. പത്ത് ദിവസങ്ങൾക്ക് ശേഷം ബിനോയ് വീണ്ടും എത്തി യുവതിയുമായി ചർച്ച നടത്തി. 5 കോടി നഷ്ടപരിഹാരം യുവതി ആവശ്യപ്പെട്ടു. കെെവശമുള്ള രേഖകൾ കൂടിക്കാഴ്ചക്കിടെ യുവതി കാണിച്ചു. യുവതിയും കുട്ടിയും ചർച്ചയ്‌ക്ക് വന്നിരുന്നു. കുട്ടിയുടെ ചെലവിനും തനിക്കുമായി അഞ്ചുകോടി രൂപ വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ ഹിന്ദി അറിയാത്തതിനാൽ വിനോദിനിക്ക് യുവതിയുമായി സംസാരിക്കാനായില്ല. ആരെങ്കിലും ചോദിച്ചാൽ പണം നൽകാനാവില്ലെന്നായിരുന്നു വിനോദിനിയുടെ നിലപാട്. യുവതിയുടെ വാദത്തിൽ വസ്തുതയില്ലെന്നും ബ്ലാക്ക് മെയിലിംഗാണെന്നും അവർ പറഞ്ഞു.

തുടർന്ന് അവർ തിരിച്ചുപോവുകയും പിന്നീട് ബിനോയ് കോടിയേരി നേരിട്ട് മധ്യസ്ഥ ചർച്ചയ്ക്ക് മുംബയിലെത്തുകയും ചെയ്തു. കുട്ടി തന്റേതല്ലെന്നായിരുന്നു ബിനോയ് കോടിയേരിയുടെ വാദം. അഞ്ചുകോടി തരാനാകില്ലെന്നും പറഞ്ഞു. ഇതോടെ ഒത്തുതീർപ്പു ചർച്ചകൾ പരാജയപ്പെട്ടെന്നും ഇതിനുശേഷമാണ് താൻകോടിയേരി ബാലകൃഷ്ണനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി.

ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ളശ്രമമാണ് യുവതിയുടെതെന്നാണ് കോടിയേരിയും പറഞ്ഞത്. ഏറെ ചർച്ച നടന്നെങ്കിലും അഞ്ച് കോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോൾ പണം നൽകിയാൽ പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും കെ പി ശ്രീജിത്ത് വെളിപ്പെടുത്തി. അച്ഛൻ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാൽ ഒറ്റയ്ക്ക് നേരിടാൻ തയ്യാറാണ് എന്നും ബിനോയ് പറഞ്ഞതായി ശ്രീജിത്ത് പറയുന്നു. യുവതിയുടെ കുഞ്ഞ് തന്റേതല്ലെന്നും ഇനി പണംതരാനാകില്ലെന്നും ബിനോയ് മധ്യസ്ഥ ചർച്ചയിൽ പറഞ്ഞതായി ശ്രീജിത്ത് വെളിപ്പെടുത്തി.

കുഞ്ഞ് ബിനോയിയുടെതാണെന്നും ഡി.എൻ.എ പരിശോധന നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടു എന്നും ഡി.എൻ.എ പരിശോധനയുടെ കാര്യം പറഞ്ഞതോടെ ബിനോയ് വൈകാരികമായി പ്രതികരിച്ചുവെന്നും അഭിഭാഷകൻ പ്രതികരിച്ചു. ഇതോടെ മധ്യസ്ഥ ചർച്ച പാതിയിൽ ഉപേക്ഷിക്കേണ്ടിവന്നു എന്നും അദ്ദേഹം കൂട്ടിച്ചർത്തുനു. രണ്ട് പേരും തെളിവായി പല രേഖകളും കാണിച്ചിരുന്നെന്നും അഭിഭാഷകൻ പറയുന്നു. പിതൃത്വം തെളിയിക്കാതെ നഷ്ടപരിഹാരം തരില്ലെന്നായിരുന്നു ബിനോയിയുടെ ഭാഗമെന്നും ശ്രീജിത്ത് വ്യക്തമാക്കി.