jackpot-

വാഷിംഗ്ടൺ: വിവാഹ മോചന ഹർജി കോടതിയുടെ പരിഗണനയിൽ ഇരിക്കെ യുവാവിന് ലഭിച്ചത് കോടികളുടെ ലോട്ടറി. എട്ട് കോടി ഡോളറിന്റെ ജാക്ക്പോട്ടാണ് യുവാവിന് ലഭിച്ചത്. മിഷിഗൺ സ്വദേശിയായ റിച്ചാർഡ് സെലാസ്കോയാണ് ഈ ഭാഗ്യം കൈവന്നത്. എന്നാൽ,​ എട്ടുകോടി ഡോളറും വാങ്ങി സുഖമായി പോകേണ്ടെന്നാണ് റിച്ചാർഡിന്റെ വിവാഹമോചന ഹർജി പരിഗണിച്ച കോടതി വിധിച്ചത്.

എട്ടു കോടി ഡോളർ വാങ്ങി സ്വന്തമായി അനുഭവിക്കേണ്ടെന്നും തുകയുടെ പകുതി മുൻഭാര്യയ്‌ക്ക് നൽകണമെന്നും മൂന്ന് മക്കളുടെയും ചിലവിലേക്കുള്ള തുകയിലും വർധനവ് വരുത്തണമെന്നും കോടതി ഉത്തരവിട്ടു. എന്നാൽ,​ റിച്ചാർഡിന് ഭാഗ്യമുള്ളത് കൊണ്ടാണ് ലോട്ടറി അടിച്ചതെന്നും മേരിക്ക് ഇതിൽ അവകാശം ഇല്ലെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. ഈ വാദം തള്ളിയാണ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.

ഭാര്യയ്ക്കും തുല്യ പങ്ക് നൽകണമെന്ന കോടതി അന്തിമ വിധി പറയുകയായിരുന്നു. ഒന്നിച്ച്‌ ജീവിച്ച കാലത്ത് ചൂതാട്ടത്തിലൂടെ സ്വത്ത് അന്യാധീനപ്പെടുത്തിയ വ്യക്തിയാണ് റിച്ചാർഡെന്നും അതുകൊണ്ട് നല്ലകാലം വരുമ്പോൾ അതിന്റെ ഓഹരി അനുഭവിക്കാൻ മുൻ ഭാര്യയായിരുന്ന മേരി സെലസ്‌കോയ്ക്ക് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. 2011ലാണ് മേരിയും റിച്ചാർഡും ചേർന്ന് വിവാഹമോചന ഹർജി നൽകിയിത്. 2013 ൽ റിച്ചാർഡിന് ലോട്ടറി അടിക്കുകയും ചെയ്തു. 2018 ആയിട്ടും വിവാഹമോചനക്കേസ് തീർപ്പായിട്ടില്ല.