jharkhand-

റാഞ്ചി: ജാർഖണ്ഡിൽ ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതിയായ ഒരാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ജൂൺ 18നാണ് ഖാർസ്വാനിൽ തബ്രിസ് അൻസാരി എന്ന 24കാരനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.

സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേയ്ക്കു പോകുകയായിരുന്ന തബ്രിസിനെ ഒരു സംഘം തടഞ്ഞുനിറുത്തുകയും മോട്ടോർ സൈക്കിൾ മോഷ്ടിച്ചെന്നാരോപിച്ച് മണിക്കൂറുകളോളം മർദ്ദിക്കുകയായിരുന്നു. ഇവർ ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

തബ്രിസിനെ മരത്തില്‍ കെട്ടിയിട്ട ശേഷമായിരുന്നു ആക്രമണം. മർദ്ദനത്തിനിടെ 'ജയ് ശ്രീരാം' എന്ന് പറയാൻ നിർബന്ധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മർദ്ദനത്തെതുടർന്ന് തബ്രിസ് അബോധാവസ്ഥയിലായതിനു ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. നാലു ദിവസത്തിനു ശേഷം പൊലീസ് ആശുപത്രിയിലെത്തിച്ച തബ്രിസ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

കസ്റ്റഡിയിലിരിക്കെ ചികിത്സ നൽകണമെന്ന് അപേക്ഷിച്ചെങ്കിലും പൊലീസ് തബ്രിസിനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. മതത്തിന്റെ പേരിലാണ് തബ്രിസിനു നേരെ ആൾക്കൂട്ട ആക്രമണം നടന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.