കണ്ണൂർ: സോഷ്യൽ മീഡിയയിലെ പാർട്ടി വിരുദ്ധചർച്ചകൾക്കെതിരെ സി.പി.എം കണ്ണൂർ മുൻ ജില്ലാസെക്രട്ടറി പി.ജയരാജൻ. 'ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രത്യക്ഷപ്പെട്ട 'പി ജെ' എന്ന് പേരുള്ള പല ഗ്രൂപ്പുകളിലും സി.പി.എമ്മിന്റെ നിലപാടുകളിൽ നിന്നും വ്യത്യസ്തമായ പ്രചരണങ്ങൾ നടത്തുന്നതായി മനസിലാക്കുന്നുവെന്നും അത്തരം ഗ്രൂപ്പുകൾ അതിന്റെ പേരിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ലൈംഗിക പീഡന പരാതി ഉയർത്തിയാണ് സി.പി.എം അനുകൂല ഗ്രൂപ്പുകളിൽ ചർച്ചകൾ നടക്കുന്നത്. ജയരാജന്റെ മക്കൾ കല്ല് ചുമക്കുകയും ഹോട്ടലിൽ പണിയെടുക്കുകയും ചെയ്യുമ്പോഴാണ് കോടിയേരിയുടെ മക്കൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിവാദങ്ങളിൽ അകപ്പെടുന്നതെന്നും സി.പി.എം അനുകൂലമെന്ന് പറയുന്ന പല ഗ്രൂപ്പുകളിലും ചർച്ചകൾ ഉയരുന്നുണ്ട്. ഇത്തരം ചർച്ചകൾ അവസാനിപ്പിക്കണമെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
'എന്റെ ഒരു മകൻ ഏതോ ഒരവസരത്തിൽ കല്ലു ചുമന്നതും മറ്റൊരു മകൻ ഹോട്ടൽ ജോലി ചെയ്യുന്നതും അവരുടെ സുഹൃത്തുക്കൾ തമാശയായി ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തത് ഉപയോഗപ്പെടുത്തിക്കൊണ്ട് നേതാക്കളുടെ മക്കൾ വ്യത്യസ്ത തട്ടുകളിലാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്, ഇതെല്ലാം എല്ലാവരും സദുദ്ദേശത്തോടെയല്ല ചെയ്യുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു' എന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്
സാമൂഹ്യ മാധ്യമങ്ങളിൽ തുറന്ന സംവാദം അഭികാമ്യമാണ്.എന്നാൽ ഈ സംവാദങ്ങൾ നടത്തുന്ന ചില ഗ്രൂപ്പുകളുടെ പേരുകളിൽ "പിജെ" എന്നത് ചേർത്ത് കാണുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി പല സഖാക്കളും സുഹൃത്തുക്കളും സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെട്ടിരുന്നു.അത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇടതുപക്ഷത്തെ സഹായിച്ചു.എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം മേല്‍പറഞ്ഞ പേരുകളിലുള്ള ഗ്രൂപ്പുകൾ സിപിഐ(എം) ന്റെ നിലപാടുകളിൽ നിന്നും വ്യത്യസ്തമായ പ്രചരണങ്ങൾ നടത്തുന്നതായി മനസിലാക്കുന്നു. ഇത് ആശാസ്യമല്ല.അതിനാൽ "പിജെ" എന്നത് എന്റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകൾ അതിന്റെ പേരിൽ മാറ്റം വരുത്തണം. സിപിഐ(എം) മെമ്പർമാർ അഭിപ്രായങ്ങൾ അവരവരുടെ പാർട്ടി ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടത്.പാർട്ടിയെ സ്നേഹിക്കുന്ന അനുഭാവികളും എതിരാളികൾക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുത്. സിപിഐ(എം) അനുകൂല പ്രചരണം നടത്തുന്ന ഫെയ്സ്ബുക്ക് പേജുകളിൽ ചിലത് ചില ഘട്ടങ്ങളില്‍ പാർട്ടിവിരുദ്ധ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. ഇതും തിരുത്തണം. ഏത് വിഷയവും പാർട്ടിയെ അടിക്കാനുള്ള ആയുധമായാണ് എതിരാളികൾ പ്രയോജനപ്പെടുത്തുന്നത്.കോൺഗ്രസ്സിന്റെ സമുന്നതരായ നേതാക്കൾ സ്ത്രീപീഡന - അഴിമതി കേസുകളില്‍ പ്രതികളായിട്ടും ഉന്നത നേതാക്കളായി തന്നെ തുടരുകയാണ്.ഇത് ബിജെപിക്കും ബാധകമാണ്.അവരുടെ പേരുകള്‍ നാട്ടിലാകെ ജനങ്ങള്‍ക്കറിയാം. ഇത്തരം വിഷയങ്ങളില്‍ സാധാരണ മെമ്പര്‍ക്കെതിരെ പോലും ആരോപണം ഉയര്‍ന്നാല്‍ അന്വേഷിച്ച് നടപടിയെടുക്കുന്ന പാര്‍ട്ടിയാണ് സിപിഐ(എം).എന്നാല്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവും ഇല്ലാത്ത വിഷയങ്ങൾ പോലും പാര്‍ട്ടിയുടെ ചുമലില്‍ ഇടാനാണ് വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും പരിശ്രമിക്കുന്നത്. മക്കള്‍ ചെയ്ത കുറ്റത്തിന്‍റെ പേരില്‍ പാര്‍ട്ടി നേതാവായ അച്ഛനെയും അച്ഛന്‍റെ പാര്‍ട്ടിയേയും ആക്രമിക്കുന്നത് തുടരുകയാണ്. മാത്രമല്ല നേതാക്കന്മാരുടെ മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാണിച്ച് നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാന്‍ നവമാധ്യമങ്ങളിലൂടെയും മറ്റും ശ്രമിക്കുന്നുണ്ട്.അതിന്‍റെ ഭാഗമായി എന്‍റെ ഒരു മകന്‍ ഏതോ ഒരവസരത്തില്‍ കല്ലു ചുമന്നതും മറ്റൊരു മകന്‍ ഹോട്ടല്‍ ജോലി ചെയ്യുന്നതും അവരുടെ സുഹത്തുക്കള്‍ തമാശയായി ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തത് ഉപയോഗപ്പെടുത്തിക്കൊണ്ട് നേതാക്കളുടെ മക്കള്‍ വ്യത്യസ്ത തട്ടുകളിലാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഇതെല്ലാം എല്ലാവരും സദുദ്ദേശത്തോടെയല്ല ചെയ്യുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ്സ്-ബിജെപി-മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായ പാര്‍ട്ടിയാണ് സിപിഐ(എം).വിമര്‍ശനവും സ്വയം വിമര്‍ശനവും പാര്‍ട്ടിയുടെ മുഖമുദ്രയാണ്.അതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജീവസ്സുറ്റതാക്കുന്നത്. ഇങ്ങനെ പാര്‍ട്ടിക്കകത്തുള്ള തെറ്റുതിരുത്തല്‍ നടപടികളിലൂടെ മുന്നോട്ട് പോകുന്ന സിപിഐ(എം) ജനങ്ങള്‍ക്ക് മുന്നില്‍ മാതൃകയായ പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിന്‍റെ വേറിട്ട അസ്തിത്വം നിലനില്‍ക്കേണ്ടത് സമൂഹത്തിനാകെ ആവശ്യമാണ്.ഇന്നത്തെ ഇരുണ്ട കാലത്തെ വെളിച്ചമാണ് സിപിഐ(എം). ഈ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം ദുര്‍ബ്ബലപ്പെടുത്തുന്നതിനും തെറ്റിധാരണ സൃഷ്ടിക്കുന്നതിനും സഹായകരമായ ഒരു നിലപാടും പാര്‍ട്ടി മെമ്പർമാരും പാര്‍ട്ടി ബന്ധുക്കളും സ്വീകരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. പി ജയരാജൻ