malayali-dead

ചെങ്ങന്നൂർ: ഉത്തർപ്രദേശിലെ മഥുരയിൽ ഒരു ആശ്രമത്തിലേക്ക് പശുക്കളുമായി പോയ ചെങ്ങന്നൂർ സ്വദേശി മരിച്ചു. പാണ്ഡവൻപാറ അർച്ചന ഭവനിൽ വിക്രമനാണ്(55) മരിച്ചത്. വിക്രമന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകി.

ഈ മാസം 16നാണ് വിക്രമൻ മഥുര വൃദ്ധാവൻ ആശ്രമത്തിലേക്ക് പശുക്കളുമായി യാത്ര തിരിച്ചത്. 21ന് ഡൽഹിയിലെത്തിയ ശേഷം മക്കളെ വിളിച്ച് തനിക്ക് അസുഖമാണെന്നും രക്തം ഛർദ്ദിച്ചെന്നും, ആശുപത്രിയിൽ കൊണ്ടുപോകാതെ പൂട്ടിയിട്ടിരിക്കുകയാണെന്നും അറിയിച്ചു. 22ാം തീയതി രാത്രി 9.45 നാണ് ഇദ്ദേഹം അവസാനമായി വീട്ടുകാരെ വിളിച്ചത്. തന്നെ കൊണ്ടുപോകാൻ ഡൽഹിയിലേക്ക് വരണമെന്ന് മകൻ അശോകനോട് ആവശ്യപ്പെട്ടു.

വിക്രമൻ പറഞ്ഞതനുസരിച്ച് ഡൽഹിയിലെത്തിയ അശോകൻ ആശ്രമം അധികൃതരെ വിളിച്ചപ്പോൾ ഇങ്ങോട്ട് വരേണ്ട കാര്യമില്ലെന്നും മൃതദേഹം വിമാനത്താവളത്തിലെത്തിക്കാമെന്നും അറിയിച്ചു. അപ്പോഴാണ് വിക്രമൻ മരിച്ച വിവരം അരുൺ അറിയുന്നത്.

ഇന്നലെ പുലർച്ചയോടെ വിക്രമന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ചെങ്ങന്നൂർ പൊലീസ് മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണത്തിൽ അസ്വഭാവിക ഉണ്ടോയെന്ന് പറയാനാകൂവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.