devasuram-lakshmi-rajago

മലയാള സിനിമാ പ്രേമികളുടെ മനസിൽ എന്നും തങ്ങി നിൽക്കുന്ന ചിത്രമാണ് ദേവാസുരം. മോഹൻലാലിനെ നായകനാക്കി രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി ശശി ഒരുക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ക്ളാസിക്കുകളിൽ ഒന്നാണ്. മംഗലശ്ശേരി നീലകണ്‌ഠനായുള്ള മോഹൻലാലിന്റെ വിസ്‌മയപ്രകടനവും, ഭാനുമതിയായുള്ള രേവതിയുടെ വേഷപ്പകർച്ചയുമായിരുന്നു ദേവാസുരത്തിന്റെ ആത്മാവ്.

മുല്ലശ്ശേരി രാജു എന്ന കോഴിക്കോട്ടുകാരന്റെയും അദ്ദേഹത്തിന്റെ പ്രിയപത്നി ലക്ഷീ രാജാഗോപാലിൽ നിന്നുമാണ് രഞ്ജിത്ത് നീലകണ്‌ഠനെയും ഭാനുമതിയെയും സൃഷ്‌ടിച്ചത്. ശരിക്കും തങ്ങളുടെ ജീവിതം രഞ്ജിത്ത് മോഷ്‌ടിക്കുകയായിരുന്നുവെന്ന് പറയുകയാണ് ലക്ഷീ രാജാഗോപാൽ. കൗമുദി ടിവിയ്‌ക്ക് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു ലക്ഷ്‌മി പഴയ ഓർമ്മകൾ പങ്കുവച്ചത്.

'ദേവാസുരത്തിന്റെ കഥ ഞങ്ങളുടെത് തന്നെയാണ്. അതിന്റെ എക്‌സ്‌‌ട്രാക്‌ട് ഞങ്ങളുടെ ലൈഫാണ്. പക്ഷേ അതിന്റെ ഉള്ളിൽ സിനിമയ്‌ക്ക് വേണ്ടിയുള്ള പൊടിപ്പും തൊങ്ങലുമൊക്കെ വന്നിട്ടുണ്ട്. ശരിക്കും രഞ്ജിത്ത് ഇവിടെ വരുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ കൂടെയാണ്. ഗിരീഷ് പണ്ടേക്കും പണ്ടേ ഇതിനുള്ളിലെ ഒരു അന്തേവാസിയാണ്. ബാബുരാജിന്റെ ഒറിഞിനിൽ ശബ്‌ദം കേൾക്കാനാണ് രഞ്ജിത്ത് മുല്ലശ്ശേരിയിലേക്ക് വരുന്നത്. പിന്നീട് പലപ്പോഴായി ഗിരീഷിനൊപ്പം രഞ്ജി വന്നു തുടങ്ങി. അങ്ങനെ കുറേശ്ശെ കുറേശ്ശെയായി ഞങ്ങളുടെ ജീവിതവും രീതികളുമെല്ലാം ചികഞ്ഞു ചികഞ്ഞെടുക്കാൻ തുടങ്ങി. അങ്ങനെ ഒരുദിവസം പറഞ്ഞു ഞആനൊരു സാധനം നിങ്ങളുടെ ജീവിതത്തിൽ നിന്ന് മോഷ്‌ടിച്ചിട്ടുണ്ട്. എന്താന്ന് ചോദിച്ചപ്പോൾ, ദേവാസുരത്തിന്റെ സ്ക്രിപ്‌ട് വായിക്കാൻ ഞങ്ങൾക്കു തരികയായിരുന്നു'.