donald-trump

വാഷിംഗ്ടൺ: 'എൽ' മാസികയുടെ ലേഖിക തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം വീണ്ടും നിഷേധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തനിക്ക് താൽപ്പര്യമുണ്ടാക്കുന്ന തരത്തിലുള്ള സ്ത്രീയല്ല മാസികയുടെ ലേഖിക ജീൻ കരോളെന്നാണ് ട്രംപിന്റെ പ്രസ്താവന. രാഷ്‌ടീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 'ദ ഹിൽ' എന്ന വാർത്താ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ പ്രതികരണം നടത്തുന്നത്. 20 വർഷം മുൻപാണ് ഈ സംഭവമാണ് ഇപ്പോൾ വിവാദമാകുന്നത്.

ന്യൂ യോർക്ക് മാസിക പ്രസിദ്ധീകരിക്കുന്ന 'വൈ ഡു വി നീഡ് മെൻ ഫോർ' എന്ന പുസ്തകത്തിലാണ് ട്രംപിനെതിരെയും സി.ബി.എസ് ചാനലിന്റെ മേധാവി ലെസ് മൂൺവെസിനെതിരെയും ലൈംഗികാരോപണവുമായി ജീൻ കരോൾ രംഗത്തെത്തുന്നത്. ട്രംപ് തന്നെ ഒരു തുണിക്കടയുടെ ഡ്രസിങ് റൂമിൽ വച്ചും മൂൺവെസ് ലിഫ്റ്റിൽ വച്ചും തന്റെ ദേഹത്ത് സ്പർശിച്ചു എന്നാണ് തന്റെ പുസ്തകത്തിലൂടെ കരോൾ ആരോപിക്കുന്നത്. ട്രംപ് പീഡിപ്പിച്ചെന്ന് ആരോപിച്ച് രംഗത്തെത്തുന്ന 16ാറാമത്തെ സ്ത്രീയാണ് ജീൻ കരോൾ.

ഇങ്ങനെയൊരു കാര്യം ഒരിക്കലും സംഭവിക്കില്ലെന്നും തനിക്ക് അവരെ അറിയില്ലെന്നും അവർ പച്ചക്കള്ളമാണ് പടച്ചുവിടുന്നതെന്നുമാണ് ട്രംപ് അഭിമുഖത്തിൽ പറയുന്നത്. മൂൺവെസും ഇതിനോട് ചേർന്നുനിൽക്കുന്ന പ്രതികരണമാണ് നടത്തിയത്. തുണിക്കടയുടെ ഡ്രസിംഗ് റൂമിൽ വെച്ച് ട്രംപ് തന്നെ കടന്നു പിടിച്ചുവെന്നും ചുവരിനോട് ചേർത്ത് നിർത്തി തന്നെ ഉപദ്രവിച്ചപ്പോൾ തല ശക്തമായി വാതിലിൽ ഇടിച്ചുവെന്നും കരോൾ തന്റെ പുസ്തകത്തിൽ പറയുന്നു.