തിരുവനന്തപുരം: സർഫാസി വ്യവസ്ഥകളിലെ കൃഷിഭൂമിയുടെ നിർവചനം പുന:പരിശോധിക്കാൻ ഉപസമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബാങ്കേഴ്സ് സമിതി, സംസ്ഥാന സർക്കാർ റിസർവ് ബാങ്ക് പ്രതിനിധികൾ ഉപസമിതിയിൽ അംഗങ്ങളായിരിക്കും.
മൊറട്ടോറിയം പ്രതിസന്ധി പരിഹരിക്കാൻ റിസർവ് ബാങ്കിനെ സമീപിക്കാനാണ് ബാങ്കേഴ്സ് സമിതി തീരുമാനിച്ചിരിക്കുന്നത്. മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടണമെന്ന് ആവശ്യപ്പടാനാണ് തീരുമാനം. ജപ്തി നടപടികളിൽ ബാങ്കുകൾ സാങ്കേതികവശങ്ങൾക്ക് മാത്രം ഊന്നൽ നൽകുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിൽ നെൽപ്പാടം മാത്രമല്ല കൃഷിഭൂമിയായുള്ളതെന്നും എന്നാൽ, സർഫാസി വ്യവസ്ഥകൾ പ്രകാരം നെൽപ്പാടത്തിന് മാത്രമാണ് നടപടികളിൽ ഇളവുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കർഷകരുടെ കട ബാധ്യത രൂക്ഷമായ പ്രതിസന്ധിയാണെന്നും സംസ്ഥാനത്ത് മഴ കുറയുന്നത് കാർഷിക രംഗത്തിന് പ്രതിസന്ധിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വരുമാനത്തെ പ്രതികൂലമായി ബാധിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാനും ബാങ്കുകൾക്ക് ബാധ്യതയുണ്ട്. സർക്കാർ നടപടികൾക്ക് ബാങ്കുകളുടെ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.