balabhaskar

കൊച്ചി: സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ബാലഭാസ്‌കറിന്റെ സഹായികളായിരുന്ന പ്രകാശൻ തമ്പി, വിഷ്ണു എന്നിവർക്കുള്ള പങ്ക് വ്യക്തമാക്കുന്ന രീതിയിലായിരിക്കണം റിപ്പോർട്ട് സമർപ്പിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കേസ് സംബന്ധിച്ച ദുരൂഹതകൾ ഒരാഴ്ചയ്‌ക്കകം തീരുമെന്ന് ക്രൈംബ്രാഞ്ച് സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. കാറോടിച്ചതാരാണെന്ന് ക്രൈംബ്രാഞ്ചിന് വ്യക്തതയുണ്ടെങ്കിലും ഇത് ശാസ്ത്രീയമായി ഉറപ്പിക്കാനാണ് സീറ്റ് ബെൽറ്റുകളുടെ ശാസ്ത്രീയ പരിശോധന നടത്തിയത്. ഡ്രൈവിംഗ് സീറ്റിൽ ആരാണെന്ന് ഉറപ്പാക്കാൻ ഡ്രൈവർ അർജുന്റെയും ബാലുവിന്റെ മാതാപിതാക്കളുടെയും രക്തസാമ്പിളുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഡ്രൈവിംഗ് സീറ്റിലെ രക്തക്കറ ക്രൈംബ്രാഞ്ച് നേരത്തേ പരിശോധനയ്ക്കയച്ചിരുന്നു. ഇപ്പോൾ ശേഖരിച്ച രക്തസാമ്പിളുകളുടെ ഡി.എൻ.എ പരിശോധനയിലൂടെ, കാറോടിച്ചത് ആരാണെന്ന് ഉറപ്പിക്കാനാവും. ഡ്രൈവിംഗ് സീ​റ്റിൽ നിന്നു ശേഖരിച്ച മുടിയും ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കും.

പരിക്കുകളുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ അർജുനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ കണ്ടെത്തൽ. എന്നാൽ ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് അർജുന്റെ മൊഴിയുമുണ്ട്. അതിനാൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ സംഘം അന്തിമ തീരുമാനത്തിലെത്തുക. ഇതിനു വേണ്ടിക്കൂടിയാണ് വാഹനത്തിന്റെ സീ​റ്റ് ബെൽ​റ്റുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ബാലഭാസ്‌കറിന്റെ സഹായികളായിരുന്ന പ്രകാശൻ തമ്പിയും വിഷ്ണുവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കേസിൽ പ്രതികളായതോടെയാണ് വാഹനാപകടം സംബന്ധിച്ച് വീണ്ടും സംശയങ്ങളുണ്ടായത്