sabarimala

ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സെപ്തംബർ 28ന്റെ സുപ്രീംകോടതി വിധി തള്ളണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി കൊണ്ടുവന്ന സ്വകാര്യ ബിൽ ചർച്ചയ്‌ക്കെടുക്കില്ല. ഇതിനായുള്ള നറുക്കെടുപ്പിൽ പ്രേമചന്ദ്രന്റെ നാല് ബില്ലുകളും ഉൾപ്പെടാത്തതോടെയാണ് ചർച്ച ഒഴിവായത്. സഭയുടെ പരിഗണനയിലുള്ള 32 ബില്ലുകൾ നറുക്കിട്ട് അതിൽ പ്രഥമ പരിഗണന ലഭിക്കുന്ന മൂന്നെണ്ണമാണ് സാധാരണ ചർച്ചയ്‌ക്കെടുക്കുക ഇന്ന് നറുക്ക് വീണിരുന്നെങ്കിൽ 17ആം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലെന്ന നിലയിൽ ജൂലായ് 12ന് ബിൽ പരിഗണിച്ചേനേ.

നിയമത്തിലൂടെ 2018 സെപ്തംബർ ഒന്നിന് മുമ്പുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നും ഒരു കോടതി വിധിയും ബാധകമാക്കരുതെന്നും പ്രേമചന്ദ്രൻ ബില്ലിൽ ആവശ്യപ്പെട്ടിരുന്നു. കോടതി, ട്രൈബ്യൂണൽ, അതോറിട്ടി എന്നിവയുടെ വിധി, അപ്പീൽ, നിയമം എന്നിവ ക്ഷേത്ര ആചാരാനുഷ്ഠാനങ്ങൾക്ക് തടസമാകരുത്. തടസമാകുന്ന വിധികളും നിയമങ്ങളും റദ്ദാക്കണം. ആചാരാനുഷ്ഠാനങ്ങൾ നടപ്പാകുന്നുവെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്നും ബില്ലിൽ ആവശ്യപ്പെട്ടിരുന്നു.

പ്രേമചന്ദ്രന്റെ നാലു ബില്ലുകൾ

ശബരിമല യുവതി പ്രവേശനത്തിന് എതിരെയുള്ള ബില്ലിനു പുറമെ എൻ.കെ. പ്രേമചന്ദ്രന്റെ മൂന്നു സ്വകാര്യ ബില്ലുകൾക്കു കൂടി ലോക്‌സഭാ സെക്രട്ടേറിയറ്റ് അവതരണാനുമതി നൽകിയിരുന്നു. തൊഴിലുറപ്പ് നിയമത്തിനു കീഴിൽ 200 തൊഴിൽ ദിനങ്ങളും കുറഞ്ഞ വേതനം 800 രൂപയാക്കാനും ഇ.എസ്.ഐ ആനുകൂല്യം ഉറപ്പാക്കാനും നിർദ്ദേശിക്കുന്ന ബിൽ, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബിൽ, സാധാരണക്കാരെയും രോഗികളെയും സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശിക്കുന്ന ബിൽ എന്നിവയാണ് സഭയിൽ അവതരിപ്പിച്ചത്.