prisoners

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത സബ് ജയിലിൽ നിന്നും രണ്ട് തടവുകാരികൾ ജയിൽചാടിയത് കൃത്യമായ പ്ലാനിംഗോടെ. നാളുകൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇവർ ജയിൽചാടിയത്. ജയിൽ ചാട്ടത്തെക്കുറിച്ച് മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നു. ജയിൽ ചാടുന്നതിന് മുമ്പ് ശിൽപയെന്ന തടവുകാരി ഒരാളെ ഫോൺ ചെയ്തിരുന്നു.

ഇന്നലെ വൈകുന്നേരമാണ് ശിൽപയും സന്ധ്യയും ജയിൽ ചാടിയത്. തടവുകാരെ ജയിലിനുള്ളിലെ ജോലികൾക്കായി സെല്ലിൽ നിന്നും പുറത്തുവിടാറുണ്ട്. ഇന്നലെയും ഇവരടക്കമുള്ളവരെ പുറത്ത് വിട്ടിരുന്നു. എന്നാൽ, തിരികെ സെല്ലിലേക്ക് തടവുകാരെ പ്രവേശിപ്പിക്കുന്ന സമയത്ത് എണ്ണമെടുത്തപ്പോഴാണ് രണ്ടുപേരെ കാണാനില്ലെന്ന് മനസിലാക്കിയത്.

നാലര മണിക്കു ശേഷം ഇവരെ കാണാനില്ലന്ന് സഹതടവുകാർ പറഞ്ഞതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. ജയിലിനകത്തും പുറത്തുമായി ജയിൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. ജയിലിനുള്ളിൽ പ്രതികൾ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. സംഭവമറിഞ്ഞ് ജയിൽ മേധാവി ഋഷിരാജ് സിംഗും സ്ഥലത്തെത്തിയിരുന്നു. ഇവർക്ക് പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മുരിങ്ങ മരത്തിൽ കേറി തടവുകാരികൾ രക്ഷപ്പെടുന്നതായി കണ്ടത്. മതിൽ ചാടി ഇരുവരും ഓട്ടോയിൽ കയറി പോവുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഈ മാസമാണ് ഇവർ അട്ടക്കുളങ്ങര ജയിലിലെത്തിയത്. സന്ധ്യ മോഷണക്കേസിലും ശില്പ വഞ്ചനാക്കേസിലും പ്രതികളാണ്. സംഭവത്തിൽ ഫോർട്ട് പൊലീസ് കേസെടുത്തു.

നഗരത്തിലെ സി.സി.ടി.വികൾ കേന്ദ്രീകരിച്ച് ഷാഡോ പൊലീസും സ്‌പെഷ്യൽ ബ്രാഞ്ചും തിരച്ചിൽ ശക്തമാക്കി. റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇവരുടെ ഫോട്ടോകൾ നൽകിയതായി സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസ് ജയിൽ മുഴുവൻ തിരച്ചിൽ നടത്തിയിട്ടും ഇവരെ കണ്ടെത്താനായില്ല. സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീകൾ ജയിൽ ചാടുന്നത്.