തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിലെ വൻതോൽവിക്ക് ശബരിമല വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാട് ഒരു പരിധിവരെ കാരണമായി എന്ന് സമ്മതിക്കുകയാണ് സി.പി.എം സംസ്ഥാന സമിതിയോഗം. അതേ സമയം ശബരിമലയിലെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ പ്രസ്താവന തള്ളുകയും ചെയ്തു. ശബരിമലയിൽ ആചാര സംരക്ഷണമാവശ്യപ്പെട്ട് കൊല്ലം എം.പി. എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭയിൽ കൊണ്ട് വരാൻ ശ്രമിച്ച സ്വകാര്യ ബില്ലിനെ പരസ്യമായി പിന്തുണച്ചതിനാണ് കടകം പളളിയെ സംസ്ഥാന സമിതിയോഗത്തിൽ വിമർശിച്ചത്. കടകംപള്ളി പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും, സി.പി.എമ്മിന്റെയും എൽ.ഡി.എഫ് സർക്കാരിന്റെയും നിലപാട് ഇക്കാര്യത്തിൽ സുവ്യക്തമാണെന്നും നേതൃത്വം വ്യക്തമാക്കി. പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകൾ മേലിൽ നടത്തരുതെന്ന് മന്ത്രിയെ ഓർമ്മിപ്പിക്കുകയും ചെയ്തു. ഇതാദ്യമായിട്ടല്ല ദേവസ്വം മന്ത്രിയുടെ പ്രസ്താവനകളും പ്രവർത്തിയും പാർട്ടി തിരുത്തുന്നത്.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശബരിമല വിഷയവും കാരണമായെന്ന് യോഗം വിലയിരുത്തി. ഈ വിഷയത്തിൽ ജനങ്ങളുടെ മനസ് കാണുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്നാണ് പാർട്ടി കണ്ടെത്തിയിരിക്കുന്നത്. സ്ഥിരമായി സി.പി.എമ്മിന് വോട്ട് ചെയ്യുന്നവരിൽ ഒരു വിഭാഗത്തെ കോൺഗ്രസിനും ബി.ജെ.പിക്കും അടർത്തിയെടുക്കാൻ സാധിച്ചു. വനിതമതിലിന് തൊട്ടുപിന്നാലെ രണ്ട് സ്ത്രീകളെ ശബരിമലയിൽ കയറ്റി എന്ന എതിരാളികളുടെ ആരോപണം തിരഞ്ഞെടുപ്പിൽ ആഘാതമായെന്നും സംസ്ഥാന സമിതി വിലയിരുത്തി. വനിതമതിലിലുൾപ്പടെയുള്ള ബഹുജന സമരങ്ങളിൽ പങ്കെടുത്തവരുടെ വോട്ട് പാർട്ടിക്കനുകൂലമായി ലഭിച്ചില്ലെന്നും, സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കിടയിലുണ്ടായിരുന്ന അംഗീകാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്നും അഭിപ്രായമുയർന്നു. അതേസമയം സംസ്ഥാനത്ത് ബി.ജെ.പിയുടെ വളർച്ച നേരിടാൻ സംഘടനാ പ്രവർത്തനം ശക്തമാക്കണമെന്നും പാർട്ടി സംസ്ഥാന സമിതിയിൽ ആവശ്യമുയർന്നു.