kaumudy-news-headlines

1. ജയിലുകളില്‍ പരിശോധന ശക്തമാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയില്‍ ഗേറ്റുകളുടെ സുരക്ഷ സ്‌കോര്‍പിയോണ്‍ സംഘത്തിന്. ജയില്‍ അന്തരീക്ഷത്തിന് ചേരാത്ത പലതും നടക്കുന്നുണ്ട്. ഉത്തരവാദികള്‍ക്ക് എതിരെ നടപടി സ്വീകരിക്കും. ജയിലുകളില്‍ ജാമറുകള്‍ സ്ഥാപിക്കും എന്നും മുഖ്യമന്ത്രി. പ്രതികരണം, സംസ്ഥാനത്ത് ജയിലുകള്‍ സുഖവാസ കേന്ദ്രമായി മാറുന്നു എന്ന കെ.സി ജോസഫിന്റെ അടിയന്തര പ്രമേയത്തിന് മറുപടി ആയി


2. കണ്ണൂരിലേത് സെന്‍ട്രല്‍ ജയിലോ അതോ ജമ്മു കാശ്മീരിലെ തീവ്രവാദ ക്യാമ്പോ എന്നും കെ.സി അടിയന്തര പ്രമേയത്തില്‍ ഉന്നയിച്ചിരുന്നു. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സംശയകരമായ സാഹചര്യം ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. റിമാന്‍ഡ് പ്രതി രാജ് കുമാറിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ഒരു കസ്റ്റഡി മരണത്തേയും ന്യായീകരിക്കില്ല. ഉത്തരവാദി ആാരയാലും കര്‍ഷന നടപടി ഉണ്ടാകും. സാമ്പത്തിക തട്ടിപ്പ് കേസിലാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തത് എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് എസ്.ഐയെയും അഞ്ച് പൊലീസ്‌കാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
3. അതേസമയം, കസ്റ്റഡി മരണത്തില്‍ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു. പി.ടി തോമസാണ് അവതരണ അനുമതി തേടിയത്. 105 മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് പി.ടി.തോമസ്. രാജ്കുമാര്‍ അറസ്റ്റില്‍ ആകുന്നതിന് കാരണമായുള്ള ധനകാര്യ സ്ഥാപനത്തിന് സി.പി.എം ബന്ധം എന്നും പ്രതിപക്ഷത്തിന്റെ ആരോപണം. അടിയന്തര പ്രനേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു
4. ശബരിമലയിലെ യുവതീ പ്രവേശനം ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം ആയെന്ന് സിപിഎം. വനിതാ മതിലിനു ശേഷം ശബരിമലയില്‍ രണ്ടു യുവതികള്‍ കയറിയത് യു.ഡി.എഫും ബി.ജെ.പിയും ഉപയോഗപ്പെടുത്തി. ഇത് അനുഭാവികള്‍ക്ക് ഇടയില്‍ വലിയ ആഘാതം സൃഷ്ടിച്ചുവെന്നും സി.പി.എം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍.
5. യു.ഡി.എഫിന് ബി.ജെ.പി വോട്ട് മറിച്ചു. എന്നിട്ടും ബി.ജെ.പിയുടെ വോട്ട് ശതമാനം കൂടിയതും ആശങ്കപ്പെടുത്തുന്നു. ജനങ്ങളുടെ മനസ് മനസിലാക്കുന്നതില്‍ പരാജയപ്പെട്ടത് ഗൗരവമേറിയതാണ്. കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന മുദ്രാവാക്യത്തിന് വിശ്വാസം നേടാന്‍ കഴിഞ്ഞില്ലെന്നും സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്രകമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് ജൂണ്‍ 23,24 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം ചര്‍ച്ചയ്ക്കുശേഷം അംഗീകരിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്ന് മുന്നേറുന്നതിന് വര്‍ധിത ഊര്‍ജത്തോടെയും നിശ്ചയ ദാര്‍ഢ്യത്തോടെയും ദൗര്‍ബല്യം മറികടക്കുമെന്ന് സി.പി.എം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി
6. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം ശക്തമാക്കാന്‍ ബസുടമകളുടെ തീരുമാനം. ഇതിനായി ഓട്ടോ ടാക്സി ട്രേഡ് യൂണിയനുകളുടെ പിന്തുണയും ബസുടമകളുടെ സംഘടന തേടിയിട്ടുണ്ട്. അതേസമയം, കൊച്ചിയില്‍ കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച കേസ് ഇന്ന് മനുഷ്യാവകാശ കമ്മിഷന്‍ പരിഗണിക്കും. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന സ്വകാര്യ ബസുകളിലെ പരിശോധന തുടരുമെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ സമരം ശക്തമാക്കുകയാണ് ബസുടമകള്‍
7. രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍ ജി ഫോം നല്‍കി നികുതി അടക്കുന്നത് അവസാനിപ്പിക്കും. ഇതിനു പുറമേ മറ്റു സംസ്ഥാനങ്ങളില്‍ കൂടി സമരം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒപ്പം മോട്ടോര്‍ വാഹന രംഗത്തെ മറ്റു ട്രേഡ് യൂണിയനുകളുടെ പിന്തുണക്കും ശ്രമമാരംഭിച്ചു. സമരം തുടരുന്ന സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാരുടെ ദുരിതം വര്‍ധിച്ചിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പര്യാപ്തം ആകുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്
8. പീഡനക്കേസില്‍ ബിനോയ് കോടിയേരിയ്ക്ക് എതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചാണ് മുംബയ് പൊലീസിന്റെ നീക്കം. കേസില്‍ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വിധി നാളെ വരുമെന്നിരിക്കേ പ്രതിയുടെ ആവശ്യം തള്ളിയാല്‍ ഇയാള്‍ വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യത ഉണ്ടെന്നാണ് മുംബയ് പൊലീസിന്റെ വിലയിരുത്തല്‍. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് ഈ സാഹചര്യത്തില്‍