assam

ന്യൂഡൽഹി: അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻ.ആർ.സി) നിന്ന് 1.02 ലക്ഷം പേർ കൂടി പുറത്തായി. കഴിഞ്ഞവർഷം പുറത്തിറക്കിയ കരടു പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് ഒരു ലക്ഷം ആളുകളെക്കൂടി പുറത്താക്കിയത്. പട്ടികയിൽ നിന്ന് പുറത്തായവരെ കത്തിലൂടെ വിവരം അറിയിക്കും. പരാതികളുണ്ടെങ്കിൽ ഇവർക്ക് ജൂലായ് 11ന് എൻ.ആർ.സി ഹെൽപ് സെന്ററുകളെ സമീപിക്കാമെന്ന് അധികൃതർ അറിയിച്ചു.

2018 ജൂലായ് 30 നാണ് അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 3.28 കോടി പേർ പൗരത്വത്തിനായി അന്ന് അപേക്ഷിച്ചെങ്കിലും 2.89 കോടി ആളുകൾക്ക് മാത്രമാണ് കരട് പട്ടികയിൽ ഇടംനേടാനായത്. 40 ലക്ഷത്തോളം ആളുകൾ അന്ന് പട്ടികയ്ക്ക് പുറത്തായിരുന്നു. കരടു പട്ടികയിലുൾപ്പെട്ട 2.89 കോടി ആളുകളിൽനിന്നാണ് ഇപ്പോൾ ഒരു ലക്ഷം പേരെക്കൂടി ഒഴിവാക്കിയിട്ടുള്ളത്.

2005 മേയിലാണ് സംസ്ഥാനത്തെ യഥാർത്ഥ പൗരന്മാരുടെ പട്ടിക തയ്യാറാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ 40,000 സർക്കാർ ഉദ്യോഗസ്ഥർ ചേർന്നാണ് എൻ.ആർ.സി പട്ടിക തയ്യാറാക്കിയത്. ഇതിനായി സംസ്ഥാനത്ത് 6500 എൻ.ആർ.സി സെന്ററുകളും ആരംഭിച്ചിരുന്നു. 1951ലാണ് രാജ്യത്ത് അവസാനമായി എൻ.ആർ.സി പുതുക്കിയത്. ഇതിനു ശേഷം പട്ടിക തയ്യാറാക്കാൻ മുന്നിട്ടിറങ്ങുന്ന ആദ്യ സംസ്ഥാനമാണ് അസാം.

 കരാറൊപ്പിട്ടത് രാജീവ് ഗാന്ധി

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ട് 1979ൽ അഖില അസാം വിദ്യാർത്ഥി യൂണിയൻ പ്രക്ഷോഭം ആരംഭിച്ചിരുന്നു. 1985 ആഗസ്റ്റ് 15ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കരാർ ഒപ്പുവച്ചതോടെയാണ് ആറുവർഷം നീണ്ട പ്രക്ഷോഭം അവസാനിച്ചത്.

 ആരാണ് ഡി വോട്ടർ?

അടിസ്ഥാനപരമായ ഭരണഘടനാ അവകാശങ്ങളും വോട്ടവകാശവും ഇല്ലാത്തവരെന്നാണ് ഔദ്യോഗികഭാഷയിൽ 'ഡി വോട്ട‌‌ർ" എന്നതിന് നിർവചനം. ഇങ്ങനെയുള്ള ഡി വോട്ടർമാരാണ് തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടവർ. ഇവരിൽ പലരും നേരത്തേ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുള്ളവരാകാം. എന്നാൽ നിലവിൽ മതിയായ രേഖകൾ സമർപ്പിക്കാനായില്ലെങ്കിൽ ഇവരെ ജയിലിലേക്കോ ഡിറ്റൻഷൻ കേന്ദ്രങ്ങളിലേക്കോ അയയ്ക്കും.