കൊൽക്കത്ത: പൊതുശത്രുവിനെ നേരിടാൻ മറ്റുചെറിയ ശത്രുക്കളെ കൂട്ടുപിടിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമ ബംഗാളിൽ ബി.ജെ.പിയെ എതിർക്കാൻ തങ്ങൾക്കൊപ്പം നിൽക്കണമെന്ന് സി.പിഎ.മ്മിനോടും കോൺഗ്രസിനോടും മമത ബാനർജി അഭ്യർത്ഥിച്ചു. ബദ്ധവൈരികളായ സി.പി.എമ്മിനോട് ഇതാദ്യമായാണ് സഹകരിക്കണമെന്ന് മമത ബാനർജി അഭ്യർത്ഥിക്കുന്നത്.
ബംഗാളിലെ ജനങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്താൽ ഭട്‌പര പോലുള്ള സംഭവങ്ങൾ ആവർത്തിക്കുമെന്ന് മമത പറഞ്ഞു തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, സി.പി.എം എന്നിവർ ഒരുമിച്ച് നിന്ന് ബി.ജെ.പിയെ എതിർക്കണം രാഷ്ട്രീയമായി ഒരുമിച്ച് നിൽക്കണമെന്ന അർത്ഥം അതിനില്ല. പക്ഷെ ദേശീയ തലത്തിൽ സമാനമായ അഭിപ്രായങ്ങളിൽ ഒരുമിച്ച് നിൽക്കണമെന്ന് തൃണമൂൽ അദ്ധ്യക്ഷ കൂടിയായ മമത ബാനർജി അഭ്യർത്ഥിച്ചു. പശ്ചിമ ബംഗാൾ നിയമസഭയിലായിരുന്നു മമതയുടെ അഭിപ്രായ പ്രകടനം.
സി.പി.എമ്മിന്റെ 34 വർഷം നീണ്ട ഭരണം അവസാനിപ്പിച്ച് 2011 ലാണ് മമത ബാനർജി പശ്ചിമബംഗാളിൽ ഭരണത്തിലെത്തിയത്. ഇതിന് ശേഷം കവിഞ്ഞ ലോക്സസഭാ തിരഞ്ഞെടുപ്പിലാണ് തൃണമൂൽ വലിയൊരു മത്സരം നേരിട്ടത്. തിരഞ്ഞെടുപ്പിൽ തൃണമൂൽ 22 സീറ്റ് നേടിയപ്പോൾ 18 ഇടത്ത് ബി.ജെ.പി വിജയിച്ചു. ശേഷം സംസ്ഥാനത്ത് ആരംഭിച്ച സംഘർഷങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.