ന്യൂഡൽഹി: കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തലപ്പത്ത് വൻ അഴിച്ചുപണിയുമായി കേന്ദ്രസർക്കാർ. ബലാക്കോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സാമന്ത് ഗോയലിനെ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ തലവനായി നിയമിച്ചു. ഇന്റലിജൻസ് ബ്യൂറോയുടെ പുതിയ തലവനായി മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാറിനെ നിയമിച്ചു.
പുൽവാമ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി ഇന്ത്യ ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പുകൾക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് സാമന്ത് ഗോയൽ. 2016ൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണത്തിലും റോ ഉദ്യോഗസ്ഥനായിരുന്ന സാമന്ത് ഗോയൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
കാശ്മീർ വിഷയം കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ആളാണ് പുതിയ ഇന്റലിജൻസ് ബ്യൂറോ മേധാവിയായ അരവിന്ദ് കുമാർ. ഇന്റലിജൻസ് ബ്യൂറോയിൽ കാശ്മീരിന്റെ ചുമതലയുള്ള സ്പെഷൽ ഡയറക്ടറായിരുന്നു അരവിന്ദ് കുമാർ. 1984 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.