കോട്ടയം: മൺസൂൺ ടൂറിസത്തിന് തയ്യാറെടുക്കുകയാണ് കുമരകം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ടൂറിസ്റ്റുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് കുമരകത്തെ ടൂറിസം മേഖല. നിപ പേടിയിൽ വിദേശ സഞ്ചാരികൾ കുറയുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. നിപ സംബന്ധിച്ച വാർത്തകൾ വന്നതോടെ റിസോർട്ടുകളും ഹൗസ് ബോട്ടുകളും ബുക്ക് ചെയ്തിരുന്നവർ ചെറിയ തോതിൽ റദ്ദാക്കിയിരുന്നു.
എന്നാൽ, നിപയെ സർക്കാർ ഫലപ്രദമായി നേരിട്ടത് കുമരകത്തെ ടൂറിസം മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. വിദേശത്ത് നിന്നും ഉത്തരേന്ത്യയിൽ നിന്നുമാണ് മൺസൂൺ ടൂറിസം ആസ്വദിക്കാൻ കുമരകത്തേക്ക് സഞ്ചാരികളെത്തുന്നത്. ജി.എസ്.ടി വർദ്ധനവ് തിരിച്ചടിയാകുമെന്നും റിസോർട്ട് ഉടമകൾ പറയുന്നു. 18 മുതൽ 28 ശതമാനം വരെയാണ് നിലവിലെ ജി.എസ്.ടി. 24 റിസോർട്ടുകളും 167 ഹൗസ് ബോട്ടുകളുമാണ് കുമരകത്തുള്ളത്. തണ്ണീർമുക്കം ബണ്ട് തുറന്നതോടെ പായലും മറ്റ് മാലിന്യങ്ങളും ഒഴുകി വേമ്പനാട് കായലിലേക്ക് വരുന്നുണ്ട്.
വേമ്പനാട് കായൽ തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റർ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. കുമരകത്തെ പ്രധാനാകർഷണം ഹൗസ്ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികൾ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാൻ എത്തിച്ചേരാറുണ്ട്.