തിരുവനന്തപുരം: പീരുമേട് കസ്റ്റഡി മരണത്തിൽ കുറ്റം ചെയ്തിട്ടുള്ള ആരെയും സംരക്ഷിക്കില്ലെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പ്രത്യേകം പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ പ്രോസിക്യൂഷൻ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഡി.ജി.പി. വ്യക്തമാക്കി. കസ്റ്റഡി മരണത്തിൽ 15 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ രാജ്കുമാറിനെ ജയിലിൽ എത്തിച്ചത് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്ന് ജയിൽസൂപ്രണ്ട് ജി. അനിൽകുമാർ പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. രണ്ടുകാലുകളും നീരുവെച്ചു വീങ്ങിയിരുന്നതായും പൊലീസുകാർ താങ്ങിയെടുത്താണ് രാജ്കുമാറിനെ ജയിലിൽ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ ഈ നിലയിൽ ജയിലിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് അറിയിച്ചിട്ടും അത് വകവെയ്ക്കാതെ പൊലീസുകാർ മടങ്ങിയെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കി.
എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു രാജ്കുമാറെന്ന് ആദ്യം ചികിത്സിച്ച നെടുങ്കണ്ടം ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ജയിലിലേക്ക് മാറ്റാൻ പറ്റിയ സാഹചര്യത്തിലല്ലായിരുന്നെന്നും ഇയാൾ വല്ലാതെ ഭയപ്പെട്ടിരുന്നതായും കാണപ്പെട്ടതായും ഡോക്ടർമാർ പറഞ്ഞു. എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു പ്രതി. ഇത് കണക്കിലെടുക്കാതെയാണ് പൊലീസ് രാജ്കുമാറിനെ ജയിലിലേക്ക് മാറ്റിയതെന്നും ഡോക്ടർമാരായ വിഷ്ണു, പദ്മദേവ് എന്നിവർ പറഞ്ഞു.
എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജിയുടെ മേൽനോട്ടത്തിലാണ് കേസിന്റെ അന്വേഷണം. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം കേസന്വേഷിക്കുന്നത്. മരിച്ച രാജ് കുമാറിന്റെ സ്ഥാപനമായ ഹരിതാ ഫൈനാൻസിയേഴ്സിലും പീരുമേട് സബ് ജയിൽ, താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും.