ഇടുക്കി: പീരുമേട് സബ്‍ ജയിലിൽ റിമാൻഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്‍കുമാർ മരിച്ച സംഭവത്തിൽ കസ്റ്റഡി മർദ്ദനം ഉണ്ടായിട്ടുണ്ടെന്ന് ക്രെെംബ്രാഞ്ച് സ്ഥിരീകരിച്ചു. സ്റ്റേഷൻ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. പ്രത്യേക സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
ഇതുസംബന്ധിച്ച് പൊലീസുകാർക്ക് ഗുരുതര വീഴ്ച പറ്റിയെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടമാർക്കും വീഴ്ച പറ്റിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഈ രണ്ട് കാര്യങ്ങളും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.
രാജ്കുമാറിനെ 18, 19 തിയ്യതികളിലാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. 19ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച രാജ്കുമാറിനെ ഒ.പി ഇല്ലാത്തതിനാൽ പരിശോധിപ്പിക്കാതെ പൊലീസുകാർ തിരിച്ച് കൊണ്ടുപോയി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ജൂൺ 19ന് രാജ്കുമാറിന്റെ പേര് മെഡിക്കൽ കോളേജിലെ ഒരു രജിസ്റ്ററിലുമില്ല. ഒ.പിയിൽ പരിശോധിച്ച ശേഷം പൊലീസുകാരുടെ ആവശ്യപ്രകാരം വിട്ടയക്കുകയായിരുന്നു. ഇതിനിടെ, പൊലീസുകാർ മർദ്ദിച്ചെന്ന് മരിച്ച രാജ്കുമാർ പറഞ്ഞതായി കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വെളിപ്പെടുത്തി.
ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസിൽ പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്‍കുമാർ ജൂൺ 21നാണ് മരിച്ചത്. രാജ്‍കുമാറിന് മർദ്ദനമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം ഉണ്ടായിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകൾ ഇന്ന് തുടങ്ങും.
രാജ്കുമാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് പൊലീസിൽ നിയന്ത്രണമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.