ndd

തിരുവനന്തപുരം: രണ്ടാഴ്ച മുമ്പ് നെടുമങ്ങാട്ട് കാണാതായ പതിനാറുകാരിയുടെ ദുരൂഹമരണം കൊലപാതകമെന്നു പൊലീസ്. കഴുത്ത് ഞെരിച്ച് കൊന്നതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം. ജൂൺ 11നാണ് കൊല നടന്നതെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിലയിരുത്തൽ. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ മഞ്ജുഷയ്ക്കും കാമുകൻ അനീഷിനുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. പീഡനം നടന്നിട്ടുണ്ടോയെന്നറിയാൻ ആന്തരികാവയവങ്ങൾ രാസപരിശോധനക്കയയ്ക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്.

മഞ്ജുവിന്റെ കാമുകൻ അനീഷിന്റെ വീടിന് സമീപമുള്ള പൊട്ടക്കിണറ്റിലാണ് പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. നെടുമങ്ങാട് പറണ്ടോട് സ്വദേശി മഞ്ജുഷയുടെ മകളായ പതിനാറുകാരിയെ ഈമാസം പത്തു മുതലാണ് കാണാതായത്. മകളെ അന്വേഷിക്കാൻ തിരുപ്പൂരിലേക്ക് പോകുകയാണെന്ന് വീട്ടിൽ പറഞ്ഞശേഷം മഞ്ജുഷ കാമുകനായ അനീഷിനൊപ്പം നാടുവിട്ടു. ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരം ലഭിക്കാതിരുന്നതോടെ മഞ്ജുഷയുടെ അച്ഛൻ രാജേന്ദ്രൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

മഞ്ജുഷയേയും അനീഷിനേയും തമിഴ്നാട്ടില്‍ വച്ച് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് മകൾ തൂങ്ങിമരിച്ചെന്നും മൃതദേഹം കിണറ്റിൽ തള്ളിയെന്നും മൊഴിനൽകിയത്. മഞ്ജുഷയുടെ വീട്ടിൽനിന്ന് നാലുകിലോമീറ്റർ അകലെ കരിപ്പൂർ കാരാന്തലയിലുള്ള അനീഷിന്റെ വീടിനടുത്താണ് മൃതദേഹം ഉപേക്ഷിച്ചത്. രാത്രി അനീഷിന്റെ ബൈക്കിൽഇരുത്തിയാണ് മൃതദേഹം ഇവിടെ എത്തിച്ച് കിണറ്റിൽ ഹോളോബ്രിക്സ് കെട്ടിത്താഴ്ത്തിയത്. വഴക്കുപറഞ്ഞതിനാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു മഞ്ജുഷയുടെ മൊഴി.