alappuzha

പൂച്ചാക്കൽ: വിറ്റുപോകാത്ത ടിക്കറ്റിലൂടെ ഏജന്റിന് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം. തൈക്കാട്ടുശേരി മാക്കേക്കടവ് പുളിക്കൽ പുഷ്പശരനാണ് ഇന്നലെ കാരുണ്യ ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ഒന്നാം സമ്മാനം കിട്ടിയത്. വിൽപനയ്ക്കു ശേഷം മൂന്ന് ടിക്കറ്റുകൾ ബാക്കി വന്നു. ഇതിലെ കെബി 442542 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വെള്ളിയാഴ്ച തൃശൂർ ചാവക്കാട്ട് മകളുടെ വീട്ടിൽ പോയ പുഷ്പശരൻ അവിടെ വച്ചാണ് ഒന്നാം സമ്മാനം ലഭിച്ചതറിഞ്ഞത്.

കേരളകൗമുദി മാക്കേക്കടവ് ഏജന്റായ പുഷ്പശരൻ മാക്കേക്കടവിൽ ഗുരുനാഥൻ ലക്കി സെന്റർ എന്ന പേരിൽ ലോട്ടറി ഏജൻസി നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം മിച്ചംവന്ന മൂന്ന് ലോട്ടറി ടിക്കറ്റുകളിലൊന്നാണ് സമ്മാനാർഹമായത്. രജിസ്‌ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന പുഷ്പശരൻ വിരമിച്ച ശേഷം പൊതുപ്രവർത്തനങ്ങളിലും സജീവമാണ്.

മാക്കേക്കടവ് 503-ാം നമ്പർ കയർ വ്യവസായ സഹകരണ സംഘത്തിന്റെ പ്രസിഡന്റാണ് പുഷ്പശരൻ. സി.പി.ഐ ലോക്കൽ കമ്മറ്റിയംഗം എ.കെ.ഡി.എസ് മണപ്പുറം ശാഖ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സതി. മൂന്ന് മക്കളുണ്ട്. മൂത്ത മകൻ ഷിബു മത്സ്യത്തൊഴിലാളിയും മകൾ ഷിജി ആശ വർക്കറുമാണ്. ഇളയ മകൻ ഷിലേഷ് പുഷ്പശരനൊപ്പം ലോട്ടറി വിൽക്കുകയാണ്.