ksrtc

തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2107 താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ കെ.എസ്.ആർ.ടി.സിയിൽ രൂക്ഷമായ പ്രതിസന്ധി രൂപപ്പെട്ടു. ഇതോടെ സംസ്ഥാനത്തുടനീളം നിരവധി സർവീസുകൾ റദ്ദാക്കി. ഇതുവരെ 200ൽ അധികം സർവീസുകൾ റദ്ദാക്കിയതായാണ് വിവരം. നാളെയോടെ 500ൽ അധികം സർവീസുകൾ റദ്ദാക്കുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ നൽകുന്ന വിവരം. ഇതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. തെക്കൻ കേരളത്തെയാകും കൂടുതൽ പ്രതിസന്ധി ബാധിക്കുക. സ്വകാര്യ അന്തർ സംസ്ഥാന ബസുകൾ നടത്തുന്ന സമരം ഇപ്പോഴും തുടരുന്നതിനാൽ ഈ മേഖലയെയും പ്രതിസന്ധി ബാധിക്കുമെന്നാണ് സൂചന.

കൊട്ടാരക്കരയിൽ മാത്രം 40 സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. കോട്ടയത്ത് 21ഉം പത്തനംതിട്ടയിലും തിരുവല്ലയിലും 20 വീതവും സർവീസുകൾ മുടങ്ങി. വയനാട് ജില്ലയിലെ മൂന്ന് ഡിപ്പോകളിലായി 24 സർവീസുകൾ റദ്ദാക്കി. മറ്റിടങ്ങളിലെ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. ഏപ്രിൽ എട്ടിന്റെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി പ്രകാരം 180 ദിവസത്തിൽ കൂടുതൽ താത്കാലികമായി ജോലിയിൽ തുടരുന്ന ഡ്രൈവർമാരെ ഏപ്രിൽ 30 ന് മുമ്പ് പിരിച്ചുവിടേണ്ടിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും എംപാനൽ ജീവനക്കാരെ ഒഴിവാക്കണമെന്ന വിധി ശരിവയ്ക്കുകയായിരുന്നു. ജൂൺ 30 ന് മുമ്പ് താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാൻ സുപ്രീംകോടതിയും വിധിച്ചു. ഇതുപ്രകാരമാണ് നടപടി. തിരുവനന്തപുരം മേഖലയിൽ 1479, മദ്ധ്യമേഖലയിൽ 257 വടക്കൻമേഖലയിൽ 371 ഡ്രൈവർമാരെയാണ് കഴിഞ്ഞ ദിവസം ഒഴിവാക്കിയത്.

എന്നാൽ, പിരിച്ചുവിടുന്നവരെ അടുത്ത 179 ദിവസത്തേയ്ക്ക് തിരിച്ചെടുക്കാനാകും.അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പി.എസ്.സി ലിസ്റ്രിലുള്ളവരെ നിയമിക്കുന്നതിനെക്കാൾ താത്കാലിക ജീവനക്കാരെ തുടരാൻ അനുവദിക്കാനാണ് കോർപ്പറേഷന് താൽപര്യം.