news

1. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ അനിശ്ചിതത്വം നീക്കുന്നതിനായി നാളെ മാനേജ്മന്റെും സര്‍ക്കാറുമായി ചര്‍ച്ച നടക്കും. ജൂലായ് മൂന്നിന് നടത്താനിരുന്ന ചര്‍ച്ചയാണ് നാളെ തിരുവനന്തപുരത്ത് നടക്കുന്നത്. മാനേജ്മന്റുകള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതിനാല്‍ ആണ് ചര്‍ച്ച നേരത്തെ നടത്തുന്നത്. ഫീസ് പുതുക്കി നിശ്ചയിക്കാന്‍ വൈകിയതാണ് ഇത്തവണത്തെ പ്രവേശനം പ്രതിസന്ധിയില്‍ ആക്കിയത്.




2. ഫീസ് നിര്‍ണയിക്കാതെ സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിന് എതിരെയാണ് സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്മന്റെ് അസോസിയേഷനും ക്രിസ്ത്യന്‍ പ്രഫഷണല്‍ കോളജ് മാനേജ്മന്റെ് ഫെഡറേഷനും കോടതിയെ സമീപിക്കുന്നത്.കഴിഞ്ഞ തവണ ചെയ്തതു പോലെ ബോണ്ട് വാങ്ങി പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എം.ബി.ബി.എസ് പ്രവേശനത്തിന് ആയി സര്‍ക്കാര്‍ നിയമ സഭയില്‍ മെഡിക്കല്‍ ബില്‍ അവതരിപ്പിക്കുകയും അത് നിയമം ആക്കുകയും ചെയ്തിരുന്നു. ഹൈകോടതി നിര്‍ദേശമനുസരിച്ച് ഫീസ് നിര്‍ണയ സമിതിയും മേല്‍നോട്ട സമിതിയും രൂപീകരിച്ച് അംഗങ്ങളെ നിജപ്പെടുത്തി.
3. എന്നാല്‍ ഫീസ് നിശ്ചയിക്കുക എന്ന കടമ്പ മറി കടക്കാന്‍ സര്‍ക്കാറിന് ആയില്ല. മെഡിക്കല്‍ മാനേജ് മെന്റെുകളുമായി ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പില്‍ എത്താനും നിലവിലെ പ്രതിസന്ധി മറികടക്കാനും ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേസമയം ഫീസ് വര്‍ധിപ്പിക്കുക എന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് മാനേജ്മന്റെ്. ഡീംഡ് സര്‍വകലാശാലകള്‍ വാങ്ങുന്ന ഉയര്‍ന്ന ഫീസ് വാങ്ങാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നും അത് കോടതി അംഗീകരിച്ചത് ആണെന്നുമുള്ള വാദം മാനേജ്മന്റെ് സര്‍ക്കാറിന് മുന്നില്‍ ഉന്നയിക്കാനാണ് സാധ്യത.
4. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉത്തരകൊറിയന്‍ മണ്ണിലെത്തി കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണ ഉത്തര കൊറിയകള്‍ക്ക് ഇടയിലുള്ള സൈനികമുക്ത മേഖലയില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ഇരുവരും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണ് ഇത്. ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഉത്തര കൊറിയയില്‍ എത്തുന്നത്. സൈനികമുക്ത മേഖലയിലാണ് ട്രംപ് ആദ്യം എത്തിയത്. അതിര്‍ത്തി മറികടന്ന് വരാന്‍ തനിക്ക് അവസരമുണ്ടായത് വലിയൊരു ബഹുമതിയാണെന്ന് ട്രംപ് പ്രതികരിച്ചു.
5. കഴിഞ്ഞ ദിവസം കിമ്മുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം ട്രംപ് ട്വിറ്റിലൂടെ അറിയിച്ചിരുന്നു. ദക്ഷിണ കൊറിയ സന്ദര്‍ശനത്തിനിടെ കിമ്മുമായി ഹസ്തദാനം ചെയ്യാനും ഹലോ പറയാനും താത്പര്യം ഉണ്ടെന്നാണ് ജപ്പാനിലെ ഒസാക്കയില്‍ നിന്നു തിരിക്കും മുമ്പ് ട്രംപ് ട്വീറ്റ് ചെയ്തത്. ഉത്തരകൊറിയയുടെ ആണവ നിരായുധീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഊര്‍ജം പകരുക ലക്ഷ്യമിട്ടാണ് ട്രംപ് ദക്ഷിണ കൊറിയയില്‍ എത്തിയിരിക്കുന്നത്.
6. കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കസ്റ്റഡി മരണം മുഖ്യമന്ത്രി പറയുന്നതു പോലെ ഒറ്റപ്പെട്ട സംഭവമല്ലെന്നും നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ കൈയില്‍ കിട്ടിയാല്‍ വെട്ടിക്കൊല്ലും, പൊലീസിന്റെ കൈയില്‍ കിട്ടിയാല്‍ ഉരുട്ടിക്കൊല്ലും എന്നതാണ് ഇപ്പോള്‍ സംസ്ഥാനത്തെ അവസ്ഥയെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
7. കൊടുവള്ളി നഗരസഭാംഗവും ഖത്തറിലെ സ്വര്‍ണ വ്യാപാരിയുമായ കോഴിശേരി മജീദിനെ ഫോണില്‍ വിളിച്ച് ഭീക്ഷണിപ്പെടുത്തിയ സംഭവത്തില്‍ കൊടി സുനിക്കെതിരേ പൊലീസ് കേസെടുത്തു. മജീദിന്റെ ഭാര്യ എ,.കെ. ഷബീന നല്‍കിയ പരാതിയിലാണ് കൊടുവള്ളി പൊലീസിന്റെ നടപടി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സുനിയെ പൊലീസ് ചോദ്യം ചെയ്യും. സുനിയുടെ ഭീക്ഷണി നിലനില്‍ക്കുന്നതിനാല്‍ തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്ന് ഷബീന പരാതിയില്‍ അവശ്യപ്പെട്ടിരുന്നു
8. തിരുവനന്തപുരത്ത് എത്തിയ ജര്‍മന്‍ യുവതിയെ കാണാനില്ലന്ന് പരാതി. മാര്‍ച്ചില്‍ കേരളത്തില്‍ എത്തിയ ലിസ വെയ്സ് എന്ന യുവതിയെപ്പറ്റി പിന്നീട് ഒരു വിവരവുമില്ലെന്ന് മാതാവ് ജര്‍മ്മന്‍ കോണ്‍സലേറ്റില്‍ നല്‍കിയ പരാതി ഡി.ജി.പിക്ക് ലഭിച്ചു. കൂടെയെത്തിയ യു.കെ സ്വദേശി തിരികെപ്പോയതായും സംശയം. 31കാരിയായ ലിസ വെയ്സ എന്ന യുവതിയ്ക്ക് ആയാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. മാര്‍ച്ച് 5 ന് ജര്‍മ്മനിയില്‍ നിന്ന് പുറപ്പെട്ട ശേഷം മൂന്നര മാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് ഇവരുടെ മാതാവ് ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയത്.
9. ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില സംബന്ധിച്ച വിമര്‍ശനം ഉന്നയിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കിട്ടാത്ത മുന്തിരി പുളിക്കും എന്ന് ആക്ഷേപം. ഉത്തര്‍പ്രദേശില്‍ ക്രിമിനലുകള്‍ സ്വതന്ത്രമായി ചുറ്റിനടന്ന് അഴിഞ്ഞാട്ടം നടത്തുക ആണ് എന്ന പ്രിയങ്കയുടെ വിമര്‍ശനം ആണ് യു.പി മുഖ്യനെ ചൊടിപ്പിച്ചത്
10. സീറോ മലബാര്‍ സഭാ ഭൂമി ഇടപാടില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വത്തിക്കാന്‍ ഇപ്പോഴും നടപടി എടുത്തിട്ടില്ല എന്ന നിലപാടില്‍ ഉറച്ച് മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ജേക്കഹ് മനത്തോടത്ത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് ഭരണ ചുമതല തിരികെ ലഭിച്ചത് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് താന്‍ വത്തിക്കാന് അയച്ച റിപ്പോര്‍ട്ട് വിശകലനം ചെയ്ത ശേഷം അല്ല. തന്റെ റിപ്പോര്‍ട്ടിന്മേലുള്ള നടപടി വരാനിരിക്കുന്നതേയുള്ളൂ എന്നും മനത്തോടത്ത്
11. പരിയറും പെരുമാള്‍ സിനിമയിലൂടെ സമൂഹത്തിലെ ജാതീയതയെ കൃത്യമായി അടയാളപ്പെടുത്തി കൈയടി നേടിയ സംവിധായകനാണ് മാരി ശെല്‍വരാജ്. തമിഴ്നാട്ടിലെ തിരുനെല്‍വേലി, തൂത്തുക്കുടി പ്രദേശത്തെ ജാതി വിവേചനമാണ് പരിയറും പെരുമാളിലൂടെ മാരി ശെല്‍വരാജ് പകര്‍ത്തി ഇരിക്കുന്നത്. നിരവധി പുരസ്‌ക്കാരങ്ങളും പ്രേക്ഷക പ്രീതിയും നേടിയ ചിത്രം ഇപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ പന്ത്രണ്ടാം ക്ലാസ് സിലബസില്‍ ഉള്‍പെടുത്തി ഇരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസിലെ കോനാര്‍ തമിഴ് ഉരെയില്‍ ചിത്രത്തിലെ പല രംഗങ്ങളും പരാമര്‍ശിക്കുന്നുണ്ട്.
12. സിനിമാ അഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച് ദേശീയ പുരസ്‌കാര ജേതാവായ ബോളിവുഡ് നടി സൈറ വസിം. വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിച്ചെന്നും ഇതാണു സിനിമയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നും സൈറ പറഞ്ഞു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണു സൈറ അഞ്ചു വര്‍ഷം നീണ്ട തന്റെ അഭിനയ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം അറിയിച്ചത്. ജമ്മു കാഷ്മീര്‍ സ്വദേശിയാണ് പതിനെട്ടുകാരിയായ സൈറ