icc-world-cup

ബർമിങ്ങാം: ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു. ജോണി ബെയർസ്റ്റോയുടെ സെഞ്ച്വറി പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 10 ബൗണ്ടറിയും ആറു സിക്സും നേടിയാണ് ബെയർസ്റ്റോ 111 റൺസ് തികച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി 5 വിക്കറ്റ് വീഴ്‌ത്തി.

അവസാന ഓവറിൽ ബുംറ മൂന്ന് റൺസ് മാത്രമേ വിട്ടുകൊടുത്തുള്ളു. അല്ലെങ്കിൽ ഇംഗ്ലണ്ടിന്റെ സ്കോർ ഇനിയും ഉയർന്നേനെ. ബെൻ സ്റ്റോക്ക്സ് 54 പന്തിൽ 79 റൺസെടുത്തു. ജേസണ്‍ റോയ് 57 പന്തിൽനിന്ന് 66 റൺസ് നേടി. 90 പന്തിൽ നിന്നാണ് ബെയർസ്റ്റോ തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി സ്വന്തമാക്കിയത്. ഇന്ത്യൻ സ്‌പിന്നറുടെ ഏറ്റവും മോശം ബൗളിങ്ങാണിത് മത്സരത്തിൽ കണ്ടത്. ചാഹൽ എറിഞ്ഞ 10 ഒാവറിൽ 88 റൺസാണ് വഴങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് ഒാവർ തികയുമ്പോൾ 8 റൺസെടുത്തിട്ടുണ്ട്. കെ.എൽ രാഹുലും രോഹിത് ശർമയുമാണ് ക്രീസിൽ.