ന്യൂഡൽഹി : കസാഖ്‍സ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് തദ്ദേശിയരുമായുണ്ടായ സംഘർഷത്തെ തുടർന്ന് 150ലേറെ ഇന്ത്യക്കാർ കുടുങ്ങി. ഇതിൽ 70ഓളം പേർ മലയാളികൾ ആണെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ തദ്ദേശീയരുമായുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് തൊഴിലാളികൾ കുടുങ്ങിയത്. ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് പിന്നിലെന്നാണ് വിവരം.
തദ്ദേശീയർ തൊഴിലാളികളെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അക്രമത്തിൽ ചില തൊഴിലാളികൾക്ക് പരിക്കേറ്റതായും സൂചനയുണ്ട്. ഖനിമേഖലയായതിനാൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഖനിമേഖലയിൽ 70 മലയാളികൾ ഉണ്ടെന്ന് ഒരു മലയാളി യുവാവാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
സഹായം അഭ്യർത്ഥിച്ച് വിദേശകാര്യ മന്ത്രാലയത്തെ തൊഴിലാളികൾ സമീപിച്ചിട്ടുണ്ട്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ആദ്യ ശ്രമം വിജയിച്ചിരുന്നില്ല. എന്നാൽ തൊഴിലാളികളെ രക്ഷിക്കാനുള്ള നടപടി തുടങ്ങിയെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് കസാഖ്‍സ്ഥാനിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വി മുരളീധരൻ പറഞ്ഞു. അവിടുത്തെ പ്രദേശവാസികളും എണ്ണപ്പാടത്തെ തൊഴിലാളികളായ ഇന്ത്യക്കാരും തമ്മിൽ സംഘർഷമുണ്ടായെന്നും രണ്ട് ഇന്ത്യക്കാർക്ക് സംഘർഷത്തിൽ പരിക്കേറ്റെന്നും വി മുരളീധരൻ അറിയിച്ചു. രുതരമായ അവസ്ഥയല്ല അവിടെ ഉള്ളത്. ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ഇടപെടൽ തുടരുകയാണെന്നും വി മുരളീധരൻ അറിയിച്ചു.
Got reports about Indian citizens hurt in a conflict between foreign workers and locals near Tengiz oil field, Kazakhstan. Have alerted our Mission @indembastana to check this and extend necessary assistance. @narendramodi @PMOIndia @AmitShah @DrSJaishankar @MEAIndia @VMBJP
— V. Muraleedharan (@MOS_MEA) June 30, 2019
അതേസമയം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നെന്ന വിവരം ലഭിച്ചതിന് പിന്നാലെ നോർക്ക റൂട്ട്സ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണിത്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് സംസ്ഥാന സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.