വളാഞ്ചേരി: ചില്ലറ വിൽപ്പനക്കാർക്ക് ആന്ധ്രയിൽ നിന്നും കഞ്ചാവെത്തിക്കുന്ന സംഘത്തിലെ കണ്ണികളായ മൂന്നുപേർ നാലര കിലോ കഞ്ചാവുമായി കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായി. രണ്ടത്താണി സ്വദേശി ഫൈസൽ (24), ആതവനാട് പറമ്പൻ വീട്ടിൽ റഷീദ് (47), അനന്താവൂർ ചിറ്റകത്ത് മുസ്തഫ (42) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ആവശ്യക്കാരെന്ന വ്യാജേന കിലോയ്ക്ക് 25,000 രൂപ നിരക്കിൽ കച്ചവടമുറപ്പിച്ച് എക്സൈസ് സംഘം ഇവരെ വിളിച്ചുവരുത്തുകയായിരുന്നു. കഞ്ചാവുമായെത്തിയ നാലംഗ സംഘം എക്സൈസുകാരെ കണ്ട് തിരിച്ചറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൂന്ന് പേരെ ഓടിച്ചിട്ട് സാഹസികമായി പിടികൂടി. ഇവരിൽ നിന്നും നാലര കിലോ കഞ്ചാവും 17,000 രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു . കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. സംഘത്തിലെ പ്രധാനിയായ പൂവൻചിന സ്വദേശി പെൽപ്പത്ത് വീട്ടിൽ സക്കീബ് (24) എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു . കോട്ടയ്ക്കൽ കേന്ദ്രീകരിച്ച്, ജില്ലയിലേക്ക് ട്രെയിൻ മാർഗം കഞ്ചാവ് കടത്തുന്നതിന് ഇരുപതോളം യുവാക്കൾ സക്കീബിന് കീഴിലുണ്ട് . കഞ്ചാവ് വിൽപ്പനക്കാർക്കിടയിൽ ഡോൺ എന്ന് വിളിപ്പേരുള്ള ഈ ഇടനിലക്കാരന്റെ കൈകളിലൂടെ മാസം തോറും കിലോക്കണക്കിന് കഞ്ചാവ് ജില്ലയിലേക്കെത്തുന്നതായാണ് വിവരം. ഒരു മാസം മുമ്പ് കുറ്റിപ്പുറത്ത് പിടികൂടിയ 25 കിലോ കഞ്ചാവ് എത്തിച്ചതിൽ ഇയാളുടെ പങ്ക് അന്വേഷിച്ച് വരികയാണ് .
സ്ത്രീ പീഡന കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ പറമ്പൻ റഷീദ്. മാസങ്ങൾക്ക് മുമ്പ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിനിടെ എക്സൈസ് സംഘത്തെ കണ്ട് ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു .നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ഫൈസൽ .
ഓടിപ്പോയ പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും ഉടൻ പിടികൂടുമെന്നും എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ അറിയിച്ചു .പ്രതികളെ വടകര എൻ.ഡി.പി.എസ് കോടതി മുമ്പാകെ ഹാജരാക്കും. പ്രിവന്റീവ് ഓഫീസർമാരായ ജാഫർ, ലതീഷ് , രതീഷ്, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ ഷിബു ശങ്കർ ,ഹംസ, വിഷ്ണുദാസ്, രാജീവ് കുമാർ, മിനു രാജ് , എ.വി. കണ്ണൻ, ദിവ്യ, രജിത, ഡ്രൈവർ ശിവകുമാർ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.