മലപ്പുറം: മഴക്കാല രോഗ പ്രതിരോധത്തിനായി ജില്ലയിലെ മുഴുവൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. നിപ്പ പോലുള്ള സാഹചര്യങ്ങൾ നേരിടാൻ ജില്ല സജ്ജമാണെന്നും മുഴുവൻ ആരോഗ്യപ്രവർത്തകർക്കും പരിശീലനം ഉറപ്പാക്കിയതായും മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള നിർദേശങ്ങൾ ജില്ലയിലെ മുഴുവൻ ഡോക്ടർമാർക്കും നൽകി വരുന്നതായും ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയതായും ഡി.എം.ഒ പറഞ്ഞു. മുഴുവൻ സർക്കാർ ആശുപത്രികളും തുറന്നു പ്രവർത്തിക്കും. ഐസൊലേഷൻ വാർഡുകൾ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കും. ആരോഗ്യകേന്ദ്രങ്ങളിൽ ചുമയുമായി എത്തുന്നവർക്ക് മാസ്ക്ക് വിതരണം ചെയ്യും. പനി കൂടുതലാണെങ്കിൽ പ്രത്യേകം പനി വാർഡുകൾ സജ്ജമാക്കും. എല്ലാ ആശുപത്രികളിലും എ.ബി.സി ഗൈഡ്ലൈൻ പതിക്കും. മാലിന്യനിർമ്മാർജ്ജനത്തിന് പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കും. ശൗചാലയങ്ങളിൽ ശുചിത്വം ഉറപ്പാക്കും.
കഠിനമായ ചുമ, പനി തുടങ്ങിയ രോഗങ്ങളുള്ളവർ പൊതുചടങ്ങുകൾ, ആഘോഷ പരിപാടികൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. രോഗലക്ഷണങ്ങളുള്ളവർ മറച്ച് വയ്ക്കാതെ എത്രയും പെട്ടെന്ന് ചികിത്സ തേടണം. എല്ലാ സർക്കാർ ആശുപത്രികളിലും മരുന്നുകളുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
ശ്രദ്ധിക്കണം
പുതിയ അദ്ധ്യയന വർഷത്തിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ സ്കൂളുകളുടെയും ശുചീകരണം പൂർത്തിയാക്കണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു. പനിയും ജലദോഷവും ബാധിച്ച കുട്ടികളെ മാതാപിതാക്കൾ സ്കൂളിലേക്ക് അയക്കുകയോ സ്കൂളിൽ വരാൻ അധികൃതർ നിർബന്ധം പിടിക്കുകയോ ചെയ്യരുത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകളിലെ കിണറുകൾ ക്ലോറിനേഷൻ നടത്തിവരികയാണ്. വെള്ളത്തിന്റെ സാമ്പിളുകളെടുത്ത് പരിശോധന നടത്തി. സ്കൂളുകളിലെ ശുചിമുറികളിലെ വൃത്തി ഉറപ്പുവരുത്തി. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ നേരിട്ടോ അതത് സ്ഥാപനങ്ങളിലെ ആരോഗ്യപ്രവർത്തകർ വഴി ഇക്കാര്യം ഉറപ്പാക്കണം. സ്കൂളുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പുവരുത്തണം. കൊതുകുകൾ വളരാനിടയുള്ള സാഹചര്യം ഇല്ലാതാക്കണം. മെഡിക്കൽ കിറ്റുകൾ സ്കൂളുകളിൽ സൂക്ഷിക്കണം. കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.