perinthalmanna
ക്വട്ടേഷൻ

പെരിന്തൽമണ്ണ: കരുവാരക്കുണ്ട് തുവ്വൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ രണ്ടു യുവാക്കളെ പൊലീസ് കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളായ കരുവാക്കുന്നിൽ മുഹമ്മദ് ജംസീർ(25), പാലത്തിങ്ങൽ നിജാസ്(24) എന്നിവരെയാണ് കഴിഞ്ഞ ദിവസം കർണാടകയിലെ വിരാജ്‌പേട്ടയിൽ നിന്നും പെരിന്തൽമണ്ണ ഡിവൈ.എസ്.പിയുടെ പ്രത്യേകസംഘം കണ്ടെത്തിയത്. പൊലീസ് മംഗലാപുരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നു എന്നതറിഞ്ഞതോടെ സംഘം ഇവരെ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ യുവാക്കളെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മെയ് 29ന് രാത്രിയിലായിരുന്നു സംഭവം. യുവാക്കളും കൂത്തുപറമ്പ് സ്വദേശി റംഷാദും സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിപ്പിച്ചാണ് എടവണ്ണ കേന്ദ്രീകരിച്ചുള്ള സംഘം ഇവരെ തട്ടിക്കൊണ്ടുപോയത്. ഗൾഫിൽ നിന്നും കേരളത്തിലേക്ക് വിവിധ വിമാനത്താവളങ്ങൾ വഴി അയച്ച കള്ളക്കടത്ത് സ്വർണ്ണം നൽകാതെ ചതിച്ചു എന്ന് ആരോപിച്ചാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇതിനിടെ രക്ഷപ്പെട്ട റംഷാദാണ് വിവരം പൊലീസിൽ അറിയിച്ചത്. കൊയിലാണ്ടിയിൽ വെച്ചാണ് മംഗലാപുരം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിന് യുവാക്കളെ കൈമാറിയത്. തുടർന്ന് സുള്ളി, മടിക്കേരി, വിരാജ്‌പേട്ട തുടങ്ങിയ സ്ഥലങ്ങളിൽ ഇവരെ ഒളിസങ്കേതങ്ങളിലായിരുന്നു.
യുവാക്കളെ തട്ടിക്കൊണ്ടുപോയതായ പരാതിയിൽ എടവണ്ണ സംഘത്തിലെ അഞ്ചുപേരെ പെരിന്തൽമണ്ണയിൽ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. സംഘത്തിലെ കൂടുതൽപ്പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.