 ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് സജ്ജം

പാലക്കാട്: ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എറണാകുളത്ത് നിപ്പ രോഗബാധ സ്ഥിരീകരിച്ച സഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അസ്വസ്തതകളുണ്ടായാൽ സ്വയം ചികിത്സ പാടില്ല. പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നിവ വന്നാൽ വിദഗ്ധ ചികിത്സ തേടണം. അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്.


മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാദ്ധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. നിപ്പ ബാധിതരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വലിയ സാദ്ധ്യതയുണ്ട്. അതിനാൽ ആശുപത്രി ജീവനക്കാർ ജാഗ്രത പുലർത്തണം. രോഗികളുടെ ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത്. അതിനാൽ രോഗികളെ പരിചരിക്കുന്നവർ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ ധരിക്കണം.
അണുബാധയുണ്ടായാലും രോഗം പ്രകടമാകുന്നതിന് അഞ്ച് മുതൽ 14 ദിവസം വരെ സമയമെടുക്കും. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രതന്നെ ദിവസങ്ങൾ വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

രോഗ ലക്ഷണങ്ങൾ

1. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.
2. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം.
3. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം ഗുരുതരാവസ്ഥയിലാകാൻ സാധ്യതയുണ്ട്. തലച്ചോറിനേയും ശ്വാസകോശങ്ങളേയും ബാധിക്കുന്ന ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. പക്ഷികളിലൂടേയും മൃഗങ്ങളിലൂടേയും രോഗം പകരുന്നത്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം.
2. വവ്വാൽ, മറ്റ് പക്ഷികൾ എന്നിവ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങൾ ഒഴിവാക്കുക. യാതൊരു കാരണവശാലും ഭക്ഷിക്കരുത്.
3. മാമ്പഴം പോലുള്ള പഴങ്ങൾ സോപ്പിട്ട് കഴുകി ഭക്ഷിക്കുക.
4. തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് പോലുള്ള പാനീയങ്ങൾ കുടിക്കരുത്.