പാലക്കാട്: പി.കെ.ശശി എം.എൽ.എക്കെതിര സി.പി.എം ദേശീയ - സംസ്ഥാന നേതൃത്വത്തിന് പീഡന പരാതി നൽകിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സംഘടനാ ചുമതലകളിൽ നിന്ന് രാജിവച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം, മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം എന്നീ ചുമതലകളിൽ നിന്നാണ് ഒഴിവായത്. പക്ഷേ, സംഘടനയിൽ തുടരുമെന്ന് യുവതി പറഞ്ഞു. ജില്ലാ നേതൃത്വം രാജി സ്വീകരിച്ചത് സ്ഥിരീകരിച്ചിട്ടില്ല.
എം.എൽ.എക്കെതിരെ പരാതി നൽകിയ ശേഷം സംഘടനയുടെ വിവിധ ഘടകങ്ങളിലെ അംഗങ്ങളിൽ നിന്ന് താൻ നിരന്തരം വേട്ടയാടൽ അനുഭവിക്കുകയായിരുന്നു. പരാതി നൽകിയ തനിക്കൊപ്പം നിന്നത് ചുരുക്കം അംഗങ്ങളായിരുന്നു. തനിക്ക് അനുകൂലമായ നിലപാടെടുത്തതിന്റെ പേരിൽ മണ്ണാർക്കാട് നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. സംഘടനാ വേദികളിലും സമൂഹമാദ്ധ്യമങ്ങളിലും തന്നെ അവഹേളിക്കുകയും എം.എൽ.എയെ അനുകൂലിക്കുകയും ചെയ്ത മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറിയെ പുനസംഘടനയ്ക്ക് ശേഷം ജില്ലാ വൈസ് പ്രസിഡന്റാക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് രാജിവയ്ക്കാൻ തീരുമാനിച്ചത്.
രണ്ടുദിവസമായി നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ പഠന ക്യാമ്പിന് മുന്നോടിയായാണ് ജില്ലാ സെക്രട്ടേറിയറ്റ് ചേർന്ന് പുനഃസംഘടന നടത്തിയത്. നിലവിലെ ജില്ലാ സെക്രട്ടറി പ്രേംകുമാർ പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സംഘടനയിൽ നിന്ന് ഒഴിവായിരുന്നു. പ്രസിഡന്റായിരുന്ന പി.എൻ.ശശിയെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പ്രസിഡന്റായി സുമോദിനെയും ജില്ലാ വൈസ് പ്രസിഡന്റായി റിയാസുദ്ദീനെയും തിരഞ്ഞെടുത്തിരുന്നു.