അങ്ങനെ വി.കെ. ശ്രീകണ്ഠൻ താടിയെടുത്തപ്പോൾ മുഖത്ത് മുപ്പതാണ്ടു മുമ്പത്തെ ശപഥം നിറവേറ്റിയതിന്റെ തെളിച്ചം. പാലക്കാട് എം.പിയായ ശ്രീകണ്ഠന്റെ താടി വളർന്നു തുടങ്ങിയത് മൂന്നു പതിറ്റാണ്ടു മുമ്പ്. ഷൊർണൂർ എസ്.എൻ കോളേജിലെ പ്രീഡിഗ്രിക്കാലം. എസ്.എഫ്.ഐ ആക്രമണത്തിൽ ശ്രീകണ്ഠന്റെ മുഖത്ത് കുത്തേറ്റു. പാടു മറയ്ക്കാൻ താടിവച്ചു. പിന്നെ, ശപഥമെടുത്തു. ഇനി താടി വടിക്കണമെങ്കിൽ പാലക്കാട്ട് സി.പി.എമ്മിനെ തോൽപ്പിക്കണം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും താടിയെടുക്കാൻ യോഗമുണ്ടായില്ല. ഇത്തവണ പാർലമെന്റ് ഇലക്ഷൻ ഫലം വന്നതോടെ ആ താടിക്കഥ തീർന്നു. ഇന്നലെ സിവിൽ സ്റ്രേഷനടുത്ത് നാച്ചുറൽ ജെന്റ്സ് ബ്യൂട്ടി പാർലറിലേക്ക് ഭാര്യ കെ.എ. തുളസിക്കൊപ്പമാണ് എം.പി കയറിച്ചെന്നത്. മിനി്ട്ടുകൾക്കകം ഫുൾ ഫ്രെയിമിൽ ശ്രീകണ്ഠന്റെ താടിരഹിത മുഖം.