sarojini-and-grandson
പാണ്ടനാട് പൂപ്പറത്തി കോളനിയിലെ നിലംപൊത്താറായ വീടിന് മുന്നിൽ സരോജിനിയും ചെറുമകനും

ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ മിക്ക പ്രദേശങ്ങളിലെ വീടുകളിലും ജനം അന്തിയുറങ്ങുന്നത് മരണഭീതിയോടെ. ഇതിനു കാരണം പ്രളയത്തിനുശേഷം ഉദ്യോഗസ്ഥർ വാസയോഗ്യമായ വീടുകളെപ്പറ്റി നടത്തിയ കണക്കെടുപ്പിലെ അപാകതയാണ്. പൂർണമായും വാസയോഗ്യമല്ലാത്ത വീടുകൾ പോലും ഇവരുടെ കണക്കെടുപ്പിൽ 50 ശതമാനമോ അതിനുതാഴയോ കേടുപാടുകൾ പറ്റിയിട്ടുളളുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ പ്രളയത്തിന് ശേഷം 10മാസം പിന്നിടുമ്പോഴേക്കും പ്രദേശത്തെ മിക്കവീടുകളും തകർന്ന് നിലംപൊത്താറായ നിലയിലാണ്.

കേടുപാടുള്ള വീടുകൾ 50 ശതമാനമെന്ന് ഉദ്യോഗസ്ഥർ

പാണ്ടനാട് ഒൻപതാം വാർഡ് പൂപറത്തി കോളനിയിലെ അടച്ചുറപ്പുളള ഈ വീട്ടിൽ വൃദ്ധയായ സരോജിനിയും മകളും ചെറുമകനും കഴിഞ്ഞിരുന്നത്. പ്രളയജലം വീടിന്റെ മേൽക്കുരവരെ എത്തിയതോടെ വീട് ഇരുത്തുകയും ഒരു വശത്തേക്ക് ചരിയുകയും ചെയ്തു. റീബിൽഡ് ഉദ്യോഗസ്ഥരുടെ കണക്കിൽ 50 ശതമാനം മാത്രമാണ് കേടുപാടുളളത്. തുടർന്ന് വീട് അറ്റകുറ്റപ്പണി നടത്തി പുതുക്കിനിർമ്മിക്കാൻ ഒരു ലക്ഷം രൂപ അനുവദിച്ചതായി അറിയിപ്പും വന്നു. തൊട്ടടുത്തുള്ള വീട്ടിലെ 80 പതുകാരായ മാധവനും തങ്കമ്മയുടേയും വീടിന്റെ അവസ്ഥയും ഇതു തന്നെ. ഭിത്തി മുഴുവന്‍ വിണ്ടു കീറി വീടിനുളളിലെ കാഴ്ചകൾ പുറത്തുനിന്നുകാണാം. ഇവരുടെ വീടും പൂർണമായും പൊളിച്ചു പണിയേണ്ട സ്ഥിതിയാണ്. കിടപ്പുരോഗിയായ തങ്കമ്മയുടെ ചികിത്സക്ക് പോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണ് പ്രായാധിക്യം കൊണ്ട് അവശത അനുഭവിക്കുന്ന മാധവൻ. പുലിയൂർ 8-ാം വാർഡിൽ സ്വാതിഭവനത്തിൽ രേണുകയുടെ തകർന്ന വീടിനും നാശനഷ്ടം 15 ശതമാനം മാത്രം. തയ്യൽക്കാരനായ മധുസൂദനനും ഭാര്യ രേണുകയും മകന്‍ വിഷ്ണുവും കഴിയുന്നത് ഇവിടെയാണ്. ആകെ കിട്ടിയ സഹായം 10,000 രൂപ. പുലിയൂർ കരിപ്പാലത്തറയിൽ രാജേഷിന്റെ വീടിന് പ്രളയപ്രഹരത്തിൽ ബലക്ഷയമുണ്ടായി. അടുക്കള രണ്ടായി പിളർന്നു പോയതു പോലെ വലിയ വിളളലുണ്ടായി. മുറിക്കുള്ളിലെ ഭിത്തികളും വെടിച്ചുകീറി. ഈ വീടിന് 8 ശതമാനം മാത്രം നാശനഷ്ടമെന്നാണ് അധികൃതരുടെ കണ്ടെത്തൽ. തെക്കേതിൽ രാജമ്മയുടെപുല്ല്മേഞ്ഞ് വീട് പ്രളയത്തിൽ ഒരുഭാഗം മണ്ണിലേക്ക് താഴ്ന്നതിനെ തുടർന്ന് ഇവർ വീടുപേക്ഷിച്ച് മകന്റെ വീട്ടിലാണ് ഇപ്പോൾ താമസം. ഈ വീടിനും 15 ശതമാനം മാത്രമേ നാശമുളളുവെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.