പത്തനംതിട്ട: ബസ് മാറിക്കയറിയ ഏഴാം ക്ലാസുകാരിയെ സംരക്ഷിച്ച് പിതാവിനെ ഏൽപിച്ച സ്വകാര്യ ബസ് കണ്ടക്ടറുടെ കരുതലിന് മോട്ടോർ വാഹന വകുപ്പിന്റെ ആദരം. കണ്ടക്ടർ സന്തോഷിനെയാണ് പത്തനംതിട്ട ആർ.ടി.ഒ. ജിജു ജോർജ് ആദരിച്ചത്. കഴിഞ്ഞ ആഴ്ചയിലാണ് വഞ്ചിത്ര മാടമ്പി മലയിൽ സന്തോഷ് കുര്യന്റെ മകൾ അന്നാ ഫ്രാൻസിസ് റൂട്ട് മാറി പത്തനംതിട്ടയ്ക്കുള്ള പഴൂർ ബസിൽ കയറിയത്. കുട്ടി ആറൻമുളയ്ക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടു. ബസ് മറിക്കയറിയത് മനസിലാക്കായ കുട്ടിയെ ആശ്വസിപ്പിച്ച കണ്ടക്ടർ സഹപ്രവർത്തകനായ നിധീഷിനോട് വിവരം പറഞ്ഞു. തുടർന്ന് കുട്ടിയുമായി ഇലന്തൂരിൽ ഇറങ്ങി പിതാവിനെ വിളിച്ചുവരുത്തി കുട്ടിയെ കൈമാറുകയുമായിരുന്നു. പരിഭ്രമത്തിനിടെ സന്തോഷിനോട് നന്ദി പറയാൻ മറന്നുപോയ അന്നയുടെ പിതാവ് സന്തോഷ്കുര്യൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ സംഭവം പുറംലോകത്തെ അറിയിക്കുകയായിരുന്നു. ഇതോടെ കണ്ടക്ടർ സന്തോഷിന് സാമൂഹ മാദ്ധ്യമങ്ങളിലൂടെ അഭിനന്ദന പ്രവാഹമായി. സന്തോഷിനെയും മാതൃകാപരമായ പ്രവർത്തനത്തിന് പിന്തുണ നൽകിയ സഹപ്രവർത്തകൻ നിധീഷിനെയും പത്തനംതിട്ട മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ അഭിനന്ദിച്ചു. സന്തോഷിന്റെ പ്രവൃത്തി അഭിനന്ദനാർഹമാണെന്നും മറ്റ് സ്വകാര്യ ബസ് ജീവനക്കാരും മാതൃകയാക്കണമെന്നും ആർ.ടി.ഒ. ജിജി ജോർജ് പറഞ്ഞു. ജോയിന്റ് ആർ.ടി.ഒ. എ.കെ ദിലു, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വേണാട് ഷാജി, സംസ്ഥാന കമ്മിറ്റിയംഗം ലാൽജി മാത്യു എന്നിവർ സംസാരിച്ചു.