ഇളമണ്ണൂർ: ട്രോളിംഗ് നിരോധനം കടൽ മത്സ്യങ്ങൾക്ക് സംരക്ഷണമാകുമ്പോൾ ഒരു നിയന്ത്രണവുമില്ലാതെ അശാസ്ത്രീയമായി തുടരുന്ന മീൻപിടിത്തം ശുദ്ധജല മത്സ്യങ്ങൾക്ക് ഭീഷണിയാകുകയാണ്. മഴക്കാലമായതോടെ തരിശ് പാടങ്ങളിലും കൈതോടുകളിലും പുഴകളിലുമെല്ലാം ഊത്തപിടിത്തം സജീവമായിരിക്കുന്നു. മത്സ്യങ്ങളുടെ പ്രജനനകാലയളവായ മൺസൂൺ മാസത്തിൽ മീൻപിടിക്കുന്നത് ഇവയുടെ വംശനാശത്തിന് കാരണമാകുമെന്ന കാര്യത്തിൽ അജ്ഞതയാണ് ഉള്ളത്. ഒരു നിയന്ത്രണവുമില്ലാതെ തുടരുന്ന മീൻപിടിത്തം നിയമവിരുദ്ധമാണെന്ന് പലർക്കും അറിയില്ല. നിയമപാലകരും ഇൗ വിഷയത്തിൽ കാര്യമായ ഇടപെടൽ നടത്തുന്നില്ല.
ഫിഷറീസ് വകുപ്പിന് മാത്രമല്ല തദ്ദേശ സ്ഥാപനത്തിനും പൊലീസിനും റവന്യു ഉദ്യോഗസ്ഥർക്കും നടപടിയെടുക്കാം. ഏറെ അപകടം പിടിച്ച രീതിയിലാണ് പലയിടത്തും ഊത്തപിടിത്തം നടക്കുന്നത്. വയർ നിറയെ മുട്ടകളുമായി ഒഴുക്കിനെതിരെ നീന്തി പ്രജനന കേന്ദ്രങ്ങളിലേക്ക് എത്തുന്ന മീനുകൾ സഞ്ചരിക്കുന്ന വഴികളെല്ലാം മുളയും വലയും കൊണ്ട് കെണി ഒരുക്കി പിടികൂടുന്ന രീതിയാണ് പലരും തുടരുന്നത്. കൊതുക് വലയ്ക്ക് സമാനമായ വലകൾ വീശിയും നിരത്തിയും വൻ തോതിൽ ഊത്തപിടിത്തം നടക്കുന്നുണ്ട്. എല്ലാ ജലജീവികളെയും കൊന്നെടുക്കുന്ന തരത്തിലാണ് മീൻപിടിത്തം. പരിസ്ഥിതി പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയാലും യാതൊരു ഫലവുണ്ടാകാറില്ല.
മൂന്ന് മാസം മുതൽ ആറ് മാസം വരെ തടവ്
നാടൻ ശുദ്ധജലമത്സ്യങ്ങൾ വംശനാശ ഭീഷണി നേരിട്ടതോടെയാണ് ഇവയുടെ പ്രജനനകാലത്തുള്ള മീൻപിടിത്തം 2010 ലെ കേരള അക്വകൾച്ചർ ആൻഡ് ഫിഷറീസ് നിയമപ്രകാരം തടഞ്ഞത്. ഇത് ലംഘിക്കുന്നവർക്ക് 10,000 രൂപ പിഴയോ 3 മാസം തടവോ രണ്ടും കൂടിയോ ലഭിക്കാം, അവർത്തിച്ചാൽ 6 മാസം തടവോ 10000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
വംശനാശ ഭീഷണി നേരിടുന്ന ശുദ്ധമത്സ്യങ്ങൾ
വരൽ, കാരി, വാള, തൂളി, ആരകൻ, ചെമ്പല്ലി,പള്ളത്തി
തവളയും കുറഞ്ഞു
പ്രളയത്തിന് ശേഷം നാട്ടിൻപുറങ്ങളിൽ തവളയും വംശനാശ ഭീഷണി നേരിടുകയാണ്. അശാസ്ത്രീയ മീൻപിടിത്തത്തിന് തവളയും ഇരയാകുകയാണ്.
" നിയമത്തിലെ പോരായ്മകൾ പരിഹരിച്ച് നിയന്ത്രണം കർശനമാക്കുന്നതോടൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കണം. ബേർഡ്സ് ക്ലബ് ഇന്റർനാഷണൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തിവരികയാണ് "
ഡോ.ആർ. അഭിലാഷ്
സംസ്ഥാന കോ ഒാർഡിനേറ്റർ
ബേർഡ്സ് ക്ലബ് ഇൻറർനാഷ്ണൽ