പത്തനംതിട്ട: പ്രളയത്തിൽ സർവവും നഷ്ടമായി പ്രതീക്ഷകൾ അസ്തമിച്ചപ്പോൾ ചെന്നീർക്കര പഞ്ചായത്തിലെ ഒൻപതാം വാർഡിൽ അഴകത്ത് അടിമുറിയിൽ വീട്ടിൽ സുമതിയമ്മയ്ക്കും കുടുംബത്തിനും കൈതാങ്ങാകുകയായിരുന്നു സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർഹോം. പദ്ധതിയിലൂടെ ലഭിച്ച 4.97 ലക്ഷം രൂപയും മിച്ചം പിടിച്ച തുകയും ഉപയോഗിച്ചാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. 600 ചതുരശ്ര അടി വിസ്തൃതിയുളള പുതിയ വീട്ടിൽ മകനും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് സുമതിയമ്മയുടെ കുടുബം. 2018 ഡിസംബറിൽ ആരംഭിച്ച വീടിന്റെ പണികൾ 2019 ഫെബ്രുവരിയോടെ പൂർത്തിയാക്കി. ജില്ലയിൽ കെയർഹോം പദ്ധതിയിലൂടെ ആദ്യം പൂർത്തിയാക്കിയ വീടുകളിൽ ഒരെണ്ണം സുമതിയമ്മയുടേതാണ്. വനംവകുപ്പ് മന്ത്രി കെ.രാജുവിൽ നിന്നാണ് സുമതിയമ്മ വീടിന്റെ താക്കോൽ ഏറ്റു വാങ്ങിയത്.
പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപകൽപന. വീടിന്റെ ഉറപ്പ്, പരിസ്ഥിതി ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള അനുയോജ്യത തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ട്.
എം.ജി പ്രമീള,
കെയർഹോം
നോഡൽ ഓഫീസർ
വീട്ടിലെ സൗകര്യങ്ങൾ
അടുക്കള, രണ്ടു മുറി, ഹാൾ, ശുചിമുറി