കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി നഗരസഭ സമർപ്പിച്ച പദ്ധതിക്ക് കിഫ്ബി 64.9 കോടി രൂപ അനുവദിച്ചു. കെ.എസ്.ഇ.ബി സിവിൽ വിഭാഗം തയ്യാറാക്കി ആരോഗ്യ വകുപ്പിന് നൽകിയ പദ്ധതിക്കാണ് പണം അനുവദിച്ചത്. ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു.
നിലവിലുള്ള പ്രധാന കെട്ടിടത്തിന് മുകളിൽ മൂന്ന് നിലകൾ കൂടി നിർമ്മിക്കും. സുനാമി കെട്ടിടം പൊളിച്ച് നീക്കി 8 നിലകളിലായി പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കും. അത്യാഹിത വിഭാഗം വിപുലീകരിക്കുകയും കൂടുതൽ രോഗികളെ പരിശോധിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും. ബ്ലഡ് ബാങ്ക്, സ്കാനിംഗ് വിഭാഗം, പേ വാർഡ്, എക്‌സ് റേ, ലാബ്, കാന്റീൻ തുടങ്ങിയവയും പ്രവർത്തിക്കുന്ന തരത്തിലാണ് പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. 5 നിലകളുള്ള പ്രധാന കെട്ടിടത്തിലായിരിക്കും ഓപ്പറേഷൻ തീയേറ്റർ. ദേശീയപാതയുടെ പടിഞ്ഞാറ് വശത്തായി നിർമ്മിക്കുന്ന സർവീസ് റോഡ് വഴിയായിരിക്കും വാഹനങ്ങൾ അകത്തേക്ക് കടക്കുന്നത്. ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്തു കൂടി തെക്കു വശത്തുള്ള റോഡിലൂടെയാകും വാഹനങ്ങൾ പുറത്തേക്ക് പോകേണ്ടത്. 115000 സ്ക്വയർ ഫീറ്റാണ് കെട്ടിടത്തിന്റെ വിസ്തൃതി. 2 വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും.