പാരിപ്പള്ളി: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തംഗത്തിനെയും ഭാര്യയെയും ആറംഗ സംഘം വീടുകയറി ആക്രമിച്ചു. പുതിയ പാലം വാർഡംഗവും കോൺഗ്രസ് നേതാവുമായ തെറ്റിക്കുഴി കുട്ടാട്ട്കോണം എസ്. സന്തോഷ് കുമാറി(45)നും ഭാര്യ രാജി(35)ക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം. സന്തോഷിന്റെ വീടിന് മുന്നിലുളള റോഡിൽ നിന്ന് ആറംഗ സംഘം അസഭ്യം പറയുകയും ഒച്ചയുണ്ടാക്കുയും ചെയ്തു. ഇത് ചോദ്യം ചെയ്തതിനാണ് ഇവർ സന്തോഷിനെ ആക്രമിച്ചത്. ആക്രമത്തെ തുടർന്ന് ഗേറ്റ് കടന്ന് വീട്ടിലേക്ക് പോയ സന്തോഷിനെ പിന്നാലെ ചെന്ന് വീണ്ടും ആക്രമിച്ചു. ഇത് കണ്ട് തടയാനെത്തിയ രാജിയുടെ കരണത്ത് അടിയ്ക്കുകയും പിടിച്ചുതള്ളുകയും ചെയ്തു. നിലത്ത് വീണ രാജിയുടെ കാൽമുട്ടിന് പരിക്കേറ്റു. ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞ സന്തോഷിന്റെ കണ്ണിൽ ഇടിക്കുകയും വീണ്ടും മർദ്ദിക്കുകയും ചെയ്തു. ഇതുകണ്ട് സന്തോഷിന്റെ കുട്ടികൾ നിലവിളിച്ചത് കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ആക്രമികൾ രക്ഷപെട്ടു.
മുമ്പ് രണ്ട് തവണ സന്തോഷിന്റെ കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞതാണ് .ഇടിയുടെ ആഘാതത്തിൽ കണ്ണിന് വേദനയും പുകച്ചിലും ഉണ്ടായതിനെ തുടർന്ന് ഇന്നലെ രാവിലെ ഏഴ് മണിയോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാരിപ്പള്ളി പൊലീസെത്തി സന്തോഷിന്റെ മൊഴിയെടുത്തു. ചിറക്കര സ്വദേശി രതീഷ് ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.