ഓച്ചിറ: ഓപ്പൺ മാർക്കറ്റിൽ ഒരുകോടി രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം ഓച്ചിറ പൊലീസ് പിടിച്ചെടുത്തു. വിവിധ കമ്പനികളുടെ വിവിധ ഇനത്തിൽപെട്ട ഒരുലക്ഷത്തോളം പാക്കറ്റ് സാധനങ്ങളാണ് കണ്ടെടുത്തത്. സമീപ കാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ പുകയില വേട്ടയാണിത്. കവറുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വില മൊത്തം ഇരുപതു ലക്ഷം രൂപ വരും. എന്നാൽ, അഞ്ച് ഇരട്ടി വില വ്യാപാരികൾ ആവശ്യക്കാരിൽ നിന്ന് ഈടാക്കുന്നതിനാൽ ഒരു കോടി രൂപയാണ് മാർക്കറ്റിൽ മറിയുന്നത്.
ദേശീയപാതയോരത്ത് വവ്വാക്കാവ് പെട്രോൾ പമ്പിന് സമീപമുള്ള കരിശേരിൽ നഴ്സറി ആൻഡ് അഗ്രോ ബസാർ എന്ന സ്ഥാപനത്തോട് ചേർന്ന മുറിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. വാടകയ്ക്കെടുത്ത സ്ഥലത്ത് സ്ഥാപനം നടത്തിവന്ന വള്ളിക്കാവ് സ്വദേശി മനാഫ് ഒളിവിലാണ്. ജീവനക്കാരനായ അസാം സ്വദേശി ഇയാസുദീനെ (20) അറസ്റ്റു ചെയ്തു.
ഒരു വർഷം മുമ്പാണ് സ്ഥാപനം ഇവിടെ തുടങ്ങിയത്. പെട്രോൾ പമ്പിന് അടുത്തുള്ള സ്ഥലമായതിനാൽ വാഹനങ്ങൾ വന്നുപോകുന്നത് ആരും കാര്യമായെടുത്തിരുന്നില്ല.
സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി 11.30നായിരുന്നു പൊലീസ് റെയ്ഡ്. കരുനാഗപ്പള്ളി എ.സി.പി വിദ്യാധരൻ, ഓച്ചിറ സി.ഐ ആർ.പ്രകാശ്, എസ്.എെ മനാഫ് എന്നിവരുടെ നേതൃത്വത്തിലാണ് പുകയിലവേട്ട നടന്നത്. സ്കൂളുകൾക്ക് സമീപമുള്ള കടകളിൽ ഇവർ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനാൽ പുകയില നിരോധന നിയമം കൂടാതെ ജ്യുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
ബോക്സ് ഇൻഫോ
പിടിച്ചെടുത്തത് 95 ചാക്ക് സാധനം
ഓരോ ചാക്കിലും ആയിരത്തിലേറെ പാക്കറ്റുകൾ
മൊത്തം ഒരു ലക്ഷത്തോളം പാക്കറ്റുകൾ
മൊത്തവില 20 ലക്ഷം രൂപ
ചില്ലറ വില്പന ഒരു കോടി രൂപ
റാക്കറ്റ്
കൊല്ലം, ആലപ്പുഴ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്ന റാക്കറ്റ്