ഗോമൂത്രത്തിൽ കുളിക്കുകയോ?.. സംഗതി സത്യം. പക്ഷേ, ഇത് നടക്കുന്നത് ഒരു ആഫ്രിക്കൻ ഗ്രാമത്തിലാണ്. ദക്ഷിണ സുഡാനിലെ ജുബയിലെ ഗോത്രവർഗമാണ് പശുവിന്റെ പാൽ മുതൽ ചാണകം വരെ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്. നൈൽ നദിയുടെ കരയിൽ അധിവസിക്കുന്ന മുണ്ടരി ഗോത്രം നൂറ്റാണ്ടുകളായി ജീവിക്കുന്നത് ഇത്തരത്തിലാണ്. രാവിലെ എഴുന്നേറ്റയുടൻ മുണ്ടരി ഗോത്രത്തിലുള്ളവർ ഒരു വൃക്ഷത്തിന്റെ കമ്പ് കൊണ്ട് പല്ലുകൾ വൃത്തിയാക്കും.
ശേഷം കാലികൾ മൂത്രമൊഴിക്കുമ്പോൾ അവിടെ തലവച്ച് കഴുകും. ത്വക്ക് രോഗങ്ങൾക്ക് പരിഹാരമായാണ് ഇവിടുള്ളവർ ഗോമൂത്രത്തിൽ കുളിക്കുന്നത്. പാൽ കറന്ന് പാത്രത്തിലേക്ക് മാറ്റുന്നതിന് പകരം പശുവിന്റെ അകിടിൽ നിന്നും നേരിട്ടാണ് പാൽ കുടിക്കുന്നത്. ശേഷം ചെണ്ട കൊട്ടി ഗ്രാമവാസികൾക്ക് കാലികളെ മേയ്ക്കാൻ സമയമായെന്ന സൂചന നൽകും.കൊതുകുകളെ തുരത്താൻ ചാണകം കത്തിച്ച പൊടി ഇവർ മുഖത്ത് തേയ്ക്കും. മാത്രമല്ല, കത്തുന്ന ചൂടിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ഇത് നല്ലതാണെന്നും ഇവർ വിശ്വസിക്കുന്നു.
തോക്കുധാരികളാണ് ഇവിടെ കാലികൾക്ക് കാവൽ നിൽക്കുന്നത്. 35,000ത്തോളം രൂപ വിലമതിക്കുന്നതാണ് ഇവരുടെ പ്രത്യേക ഇനത്തിൽപ്പെട്ട കാലികൾക്ക്. കുടുംബാംഗത്തെ പോലെയാണ് ഇവിടെ കാലികളെ കാണുന്നത്. അവയ്‌ക്കൊപ്പം തന്നെയാണ് ഇവിടെ ഗ്രാമവാസികളും ഉറങ്ങുന്നത്.പ്രതിവർഷം 3,50,000 പശുക്കളെയാണ് കാണാതാവുന്നത്. 2,500 ഓളം പേരെയാണ് ഇവിടെ ഓരോ വർഷവും പശുവിനെ മോഷ്ടിക്കാൻ വരുന്നവർ കൊല്ലുന്നത് ! ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യർ ഈ ഗോത്രത്തിലുള്ളവരാണ്. ഇവരുടെ കാലികൾക്കുമുണ്ട് പ്രത്യേകത. സാധാരണ പശുവോ പോത്തോ കാളയോ അല്ല മറിച്ച് പ്രത്യേക തരം കൊമ്പുള്ള അങ്കോള-വതൂസി എന്നയിനം കാലികളാണ് ഇവരുടെ പക്കലുള്ളത്. പ്രൗഢിയുടെ ചിഹ്നമായാണ് ഇവിടെ കാലികളെ കാണുന്നത്. പണത്തിന് പകരവും കാലികളെ നൽകാറുണ്ട്. ഈ ഗോത്രവർഗം നഗരങ്ങളിലേക്കൊന്നും പോവാറില്ല. മറ്റ് മനുഷ്യരിൽ നിന്നും അകന്നുമാറി ജീവിക്കാനാണ് ഇവർക്കിഷ്ടം.