doctor-kurip

കൊല്ലം: രോഗികളെയും ഫാർമസിസ്റ്റുകളെയും വട്ടം ചുറ്റിച്ച് ജില്ലാ ആശുപത്രിയിലെ ഡോക്‌ടറുടെ മരുന്ന് കുറിപ്പടി. കഴിഞ്ഞ ഞായറാഴ്ച അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗികൾക്കാണ് കുട്ടികൾ തലങ്ങുംവിലങ്ങും കുത്തിവരയ്ക്കുന്നതുപോലൊരു കുറിപ്പടി കിട്ടിയത്. ഇതു കിട്ടുന്ന ഫാർമസിസ്റ്റിന് മരുന്ന് ഊഹിച്ചെടുത്ത് കൊടുക്കാനേ കഴിയൂ. അതിൽ പിശക് സംഭവിച്ചാൽ രോഗിക്കുണ്ടാവുന്ന ദുരന്തം സങ്കല്പിക്കാൻ പോലും കഴിയില്ല. മരണം വരെ സംഭവിക്കാം.

അലക്ഷ്യമായാണ് രോഗവിവരങ്ങളും മരുന്നുകളും ഡോക്ടർ എഴുതിയത്. ഡോക്ടറുടെ പേര് കാഷ്വാലിറ്റി ഔട്ട് പേഷ്യന്റ് ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുമില്ല.

ആശുപത്രി ഫാർമസിയിലെ ഫാർമസിസ്റ്റുകൾക്കും ഡോക്‌ടറുടെ എഴുത്ത് മനസിലായില്ല. പരസ്‌പരം ചർച്ച ചെയ്തും രോഗിയോട് രോഗ വിവരങ്ങൾ ചോദിച്ച് ഉറപ്പ് വരുത്തിയുമാണ് അവർ മരുന്ന് നൽകിയത്. രോഗികളെ ഇരിപ്പിടത്തിൽ ഇരുത്തി രോഗ വിവരങ്ങൾ ചോദിച്ചറിയാൻ ഡോക്ടർ തയ്യാറായില്ലെന്നും പരാതിയുണ്ട്. ഇരിക്കാൻ ശ്രമിച്ച രോഗികളെ എഴുന്നേൽപ്പിച്ചശേഷം കസേര പിന്നിലേക്കിട്ട് ഇരുത്തി. അടുത്തേക്കിരുന്ന് സംസാരിക്കാൻ ശ്രമിക്കരുതെന്നും നിർദ്ദേശിച്ചു. പനി ബാധിച്ച് നിരവധി രോഗികൾ ഞായറാഴ്ച ഉച്ചയോടെ ആശുപത്രിയിലെത്തിയെങ്കിലും ഒ.പി ഡോക്‌ടർമാരുടെ സേവനം ലഭിച്ചില്ല. തുടർന്നാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയത്. രോഗികൾക്ക് വായിച്ച് മനസിലാക്കാൻ കഴിയുന്ന തരത്തിൽ രോഗ വിവരങ്ങളും മരുന്നുകളുടെ നിർദേശങ്ങളും എഴുതണമെന്നാണ് ചട്ടം. അത് ലംഘിച്ച് അലക്ഷ്യമായി മരുന്ന് കുറിപ്പടി നൽകിയതിനെതിരെ ആരോഗ്യ വകുപ്പ് ഉന്നതർക്ക് പരാതി നൽകുമെന്ന് ഞായറാഴ്ച ആശുപത്രിയിൽ ചികിത്സ തേടിയ രോഗികൾ പറഞ്ഞു.