pathanapuram
പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ ധടത്തുന്നു

പത്തനാപുരം ; വീട്ട് നമ്പർ ലഭിക്കാനായി വിളക്കുടി പഞ്ചായത്ത് പടിക്കൽ പ്രവാസി കുടുംബങ്ങളുടെ പ്രതിഷേധം. ആവണീശ്വരം റെയിൽവേ സ്റ്റേഷന് സമീപം ഷാജി മൻസിലിൽ ഷാജഹാൻ, വയലുവിളക്കടയിൽ നാസറുദ്ദീൻ എന്നിവരുടെ കുടുംബാംഗങ്ങളാണ് വിളക്കുടി പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തിയത്. പ്ലക്കാർഡുകളുമേന്തി സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഇന്നലെ പത്ത് മണിയോടെയാണ് ധർണ ആരംഭിച്ചത്. നാല് വർഷമായി വീട്ടുനമ്പരിനായി പ്രവാസി കുടുംബങ്ങൾ പഞ്ചായത്ത് ഒാഫീസിൽ കയറിയിറങ്ങുന്നു. ജപ്തി ഭീഷണിയിലായ കുടുംബം ആത്മഹത്യയുടെ വക്കിലാണ്. 2015 മുതൽ വീട്ടുനമ്പരിനായി വിളക്കുടി പഞ്ചായത്തിനെ സമീപിക്കുകയാണ്. വർക്ക്‌ഷോപ്പിന് ലൈസൻസ് നൽകാതെ പ്രവാസിയായ സുഗതനെ ആത്മഹത്യയിലേക്ക് നയിച്ച വിവാദ ഗ്രാമ പഞ്ചായത്തായ വിളക്കുടിയിലാണ് അയൽവാസികളായ രണ്ട് പ്രവാസികളുടെ വീടുകൾക്ക് വീട്ടുനമ്പർ നൽകാത്തത്. 2009 ൽ പഞ്ചായത്തിൽ നിന്ന് വീട് നിർമ്മിക്കാൻ പെർമിറ്റ് ലഭിച്ചു. 2012ൽ വീണ്ടും പഞ്ചായത്ത് പെർമിറ്റ് പുതുക്കി നൽകി. 2015ൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾക്ക് ആവശ്യമായ രേഖകളെല്ലാം സമർപ്പിച്ചിട്ടും വീട്ടുനമ്പർ ലഭിച്ചില്ലെന്ന് പരാതിക്കാർ പറയുന്നു. 23 വർഷമായി വിദേശത്ത് ജോലി ചെയ്ത സമ്പാദ്യവും ബാങ്ക് ലോണും ഉപയോഗിച്ചാണ് ആവണീശ്വരത്തെ ഇഷ്ടികച്ചൂളയ്ക്ക് സമീപം ആറു സെന്റിൽ ഷാജഹാൻ വീടു വച്ചത്. വീട്ടു നമ്പരിനായുള്ള ശ്രമത്തിനിടെ വിദേശ ജോലിയും നഷ്ടമായി. ലോൺ അടയ്ക്കാതെ വന്നതോടെ കഴിഞ്ഞ ദിവസം വീട്ടിൽ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചു. കെട്ടിടം വിറ്റ് കടം തീർക്കാനുള്ള ശ്രമം നമ്പർ ലഭിക്കാത്തതിനാൽ സാദ്ധ്യമായില്ല. ഇഷ്ടികച്ചൂളയ്ക്ക് ചെളിയെടുത്ത സ്ഥലത്ത് പെർമിറ്റ് നേടിയാണ് സമീപവാസിയായ നാസറുദ്ദീനും വീട് നിർമ്മാണം ആരംഭിച്ചത്. വീട്ടുനമ്പർ ലഭിക്കാത്തതോടെ ഇരു പ്രവാസി കുടുംബങ്ങളും പ്രതിസന്ധിയിലാണ്. വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് ഇളമ്പൽ വിജയൻ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. കർഷകരുടെ കൂട്ടായ്മയായ പാടശേഖരസമിതി വീടുനിൽക്കുന്ന സ്ഥലം കൃഷിക്കനുയോജ്യമല്ലെന്ന് കാട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്കിയിരുന്നു. ഇതേ തുടർന്ന് സ്ഥലം ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കുന്നതിന് സെക്രട്ടറി ഗസറ്റിൽ പരസ്യം നല്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിജ്ഞാപനം വരുന്ന മുറയ്ക്ക് വീടുകൾക്ക് കെട്ടിട നമ്പർ അനുവദിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് രേഖാമൂലം കത്ത് നൽകിയതിനെ തുടർന്നാണ് പ്രാവാസി കുടുംബങ്ങൾ പ്രതിഷേധം അവസാനിപ്പിച്ചത്.