തൃശൂർ: ജില്ലയിൽ ഇന്ന് മുതൽ നാലു ദിവസം കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് ഈ ദിവസങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 12ന് മലപ്പുറം,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചു. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
തൃശൂർ: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം അതിശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ, മത്സ്യത്തൊഴിലാളികൾ ജൂൺ 11ന് തെക്ക് കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ്, കേരള കർണാടക തീരങ്ങളിലും, 11, 12 തീയതികളിൽ മദ്ധ്യ കിഴക്കൻ അറബിക്കടലിലും മഹാരാഷ്ട്ര തീരത്തും 12, 13 തീയതികളിൽ വടക്ക് കിഴക്കൻ അറബിക്കടലിലും ഗുജറാത്ത് തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുതുള്ള തീരത്ത് തിരിച്ചെത്തണമെന്ന് കർശന നിർദേശം പുറപ്പെടുവിച്ചു.