ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വൈകീട്ട് വീണ്ടും രൂക്ഷമായ കടലാക്രമണം. ചൊവാഴ്ച വൈകീട്ട് കടലാക്രമണമുണ്ടായ പ്രദേശങ്ങളിലൊക്കെ ഇന്നലെയും കടലേറ്റമുണ്ടായി. നൂറോളം വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ വീട്ടുകാരെല്ലാം ബന്ധുവീടുകളിലേക്കു മാറി. പ്രദേശത്ത് വൈദ്യുതിബന്ധവും നിലച്ചു.
കടലാക്രമണത്തിൽ കയറിയ വെള്ളം ഒഴുകിപ്പോകാൻ റോഡ് പൊളിച്ചതിനാൽ വെളിച്ചെണ്ണപടി മുതൽ മുനയ്ക്കകടവ് അഴിമുഖം വരെയുള്ള ഗതാഗതവും താറുമാറായ സ്ഥിതിയാണ്. കടപ്പുറം പഞ്ചായത്തിന്റെ കടലോരമേഖലയിൽ ആശുപത്രിപടി, അഞ്ചങ്ങാടി വളവ്, മൂസാ റോഡ്, വെളിച്ചെണ്ണപ്പടി, മുനയ്ക്കക്കടവ് എന്നിവിടങ്ങളിലൊക്കെയാണ് ജനങ്ങളിൽ ഭീതിയുണർത്തി ഇന്നലെ വീണ്ടും കടലേറ്റമുണ്ടായത്. പലയിടത്തും തീരദേശ റോഡ് കവിഞ്ഞ് വെള്ളം കിഴക്കോട്ടൊഴുകി.
വെളിച്ചെണ്ണപടിയിൽ വെള്ളം ഒഴുക്കിവിടാൻ കഴിഞ്ഞ ദിവസം വൈകീട്ട് തന്നെ റോഡ് പൊളിച്ചിരുന്നു. രാവിലെ ഗുരുവായൂരിൽ നിന്ന് അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകളെത്തി വീടുകൾക്ക് ചുറ്റും കെട്ടിനിന്ന വെള്ളം കടലിലേക്കു തന്നെ പമ്പ് ചെയ്തു. എന്നാൽ തിരയടിച്ച് വെള്ളം വീണ്ടും കയറിയതോടെ ശ്രമം ഉപേക്ഷിച്ചു. ഡെപ്യൂട്ടി കളക്ടർ എസ്. വിജയൻ, തഹസിൽദാർ കെ.വി. അംബ്രോസ്, ഭൂരേഖ തഹസിൽദാർ സി.എം. ജോൺസൻ, ഇറിഗേഷൻ എ.ഇ: എസ്.കെ. രമേശൻ, എം.യു. നിസാർ എന്നിവരും സ്ഥലം സന്ദർശിച്ചു.