മഴക്കാലത്ത് തുരങ്കപാത തുറക്കണമെന്ന ആവശ്യം നടപ്പായില്ല
പത്തുമണിയോടെ തുരങ്കം അടച്ചിട്ടു
തൃശൂർ: കുതിരാൻ പാതയിൽ കണ്ടെയ്‌നർ ലോറിയും ചരക്കു ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞു. അഞ്ചുമണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്ക് മറികടക്കാൻ താത്കാലികമായി തുരങ്കം തുറന്നു കൊടുത്തു. അപകടത്തിൽ അന്യസംസ്ഥാന ലോറി തൊഴിലാളിക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് അപകടം. പാലക്കാട് ഭാഗത്തു നിന്നും തൃശൂരിലേക്ക് വരുകയായിരുന്ന ചരക്കു ലോറിയും എതിർദിശയിൽ വന്ന കണ്ടെയ്‌നർ ലോറിയും കുതിരാൻ ഇരുമ്പുപാലത്തിനു മുകളിൽ വച്ച് കൂട്ടിയിടിച്ചാണ് മറിഞ്ഞത്. ഇരുഭാഗത്തേക്കും കടക്കാൻ പറ്റാതായതോടെ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു.
അപകടത്തിൽ പരിക്കേറ്റ ചരക്കു ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി തമിൾശെൽവനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴയത്തും കുരുക്കൊഴിവാക്കാനുള്ള നടപടികളുമായി പൊലീസ് ഏറെ പരിശ്രമിച്ചു. ഉന്നത പൊലീസുദ്യോഗസ്ഥരുമായി സംസാരിച്ച് ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ടാണ് തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തീരുമാനമായത്.
പാലക്കാട് നിന്നു വരുന്ന വാഹനങ്ങളാണ് തുരങ്കപാതയിലൂടെ കടത്തിവിട്ടത്. പുലർച്ചെ നാലോടെ പാലക്കാട് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ തുരങ്കപാതയിലൂടെ കടത്തിവിട്ടു. ഏഴോടെയാണ് ഗതാഗതകുരുക്കിന് ശമനമായത്. രാവിലെ തന്നെ അപകടത്തിൽപെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി. പത്തുമണിയോടെ തുരങ്കം അടച്ചു.
മഴയെത്തിയതോടെ കുതിരാനിലെ കുരുക്കഴിക്കാൻ തുരങ്കപാത തുറന്നുകൊടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യം പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് നിയുക്ത എം.പി: ടി.എൻ. പ്രതാപനും വ്യക്തമാക്കിയിരുന്നു. പക്ഷെ, താത്കാലികമായെങ്കിലും
തുരങ്കം തുറന്നുകൊടുക്കാൻ ഇന്നലെ അപകടം നടക്കേണ്ടി വന്നു. തുരങ്കത്തിന്റെ ഏതാണ്ട് എല്ലാ പണികളും പൂർത്തിയായിട്ട് മാസങ്ങളായി. സംസ്ഥാന സർക്കാരിന്റെയടക്കം അനുമതി ലഭിച്ചാലേ ഗതാഗതത്തിന് തുറന്നുകൊടുക്കാനാകൂ. തുരങ്കത്തിന്റെ മുമ്പിലുള്ള മണ്ണും മറ്റും നീക്കുന്നതിനും കോൺക്രീറ്റ് ചെയ്യുന്നതിനും വനംവകുപ്പിന്റെയും അനുമതി ആവശ്യമാണ്.
ഈ അനുമതികൾ നൽകാൻ സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. തുരങ്കപാത സ്ഥിരമായി തുറന്നുകൊടുത്താൽ മാത്രമേ മഴക്കാലത്ത് കുതിരാനിലെ കുരുക്കൊഴിവാക്കാനാകൂ. പ്രളയ സമയത്ത് തുരങ്കം തുറന്നു കൊടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം തുരങ്കപാതയിലൂടെയാണ് കടന്നു പോയത്.